ചെന്നൈ: ഹിന്ദു തീവ്രവാദം യാഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞതിനെതിന് തനിക്കെതിരെ വധഭീഷണി മുഴക്കിയ അഖില ഭാരതീയ ഹിന്ദുമഹാസഭയെ വെല്ലുവിളിച്ച് കമല്‍ഹാസന്‍. തനിക്ക് ഒന്നിനെയും ഭയമില്ലെന്നും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. ചെന്നൈ കേളമ്പാക്കത്ത് ആരാധകരുടെ അസോസിയേഷന്‍ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമലിന്റെ പ്രഖ്യാപനം

നവംബര്‍ ഏഴിന് ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ആപ് പുറത്തിറക്കും. ജനാഭിപ്രായം സ്വരൂപിയ്ക്കാന്‍ ഇനിയും സമാനമായ അന്‍പത് യോഗങ്ങള്‍ കൂടി വിളിച്ചുചേര്‍ക്കുമെന്നും കമല്‍ വ്യക്തമാക്കി. വെടിവച്ച് കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ആഹ്വാനത്തോട് രൂക്ഷമായി പ്രതികരിച്ച് കമല്‍ഹാസന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. 

വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ തന്നെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ചോദ്യം ചെയ്യുന്നവരെ ദേശദ്രോഹികളെന്ന് മുദ്രകുത്തി ജയിലടക്കുകയായിരുന്നു അവര്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ജയിലുകളില്‍ ഇടം ഇല്ലാതായതോടെ കൊന്നുകളയാന്‍ ആഹ്വാനം ചെയ്യുകയാണെന്നും കമല്‍ഹാസന്‍ പരിഹസിച്ചു.