കണ്ണൂര്‍: ഇരിട്ടിയില്‍ ഏഴ് വയസ്സുകാരനെ വെട്ടി പരുക്കേല്‍പ്പിച്ചത് സ്വന്തം അമ്മാവന്‍ തന്നെ. ബിജെപി പ്രവര്‍ത്തകനായ ഭര്‍ത്താവിനോടുള്ള രാഷ്ട്രീയ വിരോധമാണ് മകനുനേരെയുണ്ടായതെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അക്രമത്തില്‍ പരുക്കേറ്റ കുട്ടിയെ ശസ്‌ക്രിയയ്ക്ക് ശേഷം വാര്‍ഡിലേക്ക് മാറ്റി.

ഇന്നലെ രാത്രിയാണ് ഇരിട്ടി മുഴക്കുന്നിനടുത്ത് പാലയിലെ രാഹുലിന്റെ മകന്‍ ഏഴുവയസ്സുള്ള കാര്‍ത്തികിന് വെട്ടേറ്റത്. കൈക്ക് വെട്ടുകൊണ്ട കുട്ടിയെ ഉടന്‍ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.തന്റെ ഭര്‍ത്താവിനെ ആക്രമിക്കാനെത്തിയ സഹോദരന്‍ മനുവടക്കമുള്ള സംഘമാണ് കുട്ടിയെ വെട്ടിയതെന്നാണ് കുട്ടിയുടെ അമ്മ രമ്യ പറയുന്നത്. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്നു സിപിഐഎം പ്രവര്‍ത്തകനായ മനു. തന്നെ പോലീസിന് ഒറ്റുകൊടുത്തത് രമ്യുടെ ഭര്‍ത്താവ് രാഹുലാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് ഇവര്‍ പറയുന്നു.

തന്നെ ആക്രമിക്കുമെന്ന് മനു ഫോണില്‍ നേരത്തെ ഭീഷണിപ്പെടുത്തയിരുന്നതായി രാഹുല്‍ പറഞ്ഞു

ഇരിട്ടി പോലീസ് ആശുപത്രിയിലെത്തി രമ്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി നേതാക്കളായ ഒ. രാജഗോപാല്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. എന്നാല്‍ സഹോദരങ്ങള്‍ തമ്മിലുള്ള കുടംബപ്രശ്‌നമാണിതെന്നും സിപിഐഎമ്മിന് ബന്ധമില്ലെന്നും ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.