ഡിപ്പോയ്ക്കായി പ്രഖ്യാപിച്ചത് 80 ലക്ഷം; കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ദുരിതത്തിന് അവസാനമില്ല
- ബസ്റ്റാന്‍റിലെ ടാർ ഇളകി യാർഡും പരിസരവും സഞ്ചാര യോഗ്യമല്ലാതയിട്ട് വർഷങ്ങള്‍
കണ്ണൂര്‍: അസൗകര്യങ്ങളിൽ വീർപ്പ് മുട്ടി കണ്ണൂരിലെ കെസ്ആർടിസി ഡിപ്പോ. വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ് യാത്രക്കാരും ജീവനക്കാരും.
ബസ്റ്റാന്‍റിലെ ടാർ ഇളകി യാർഡും പരിസരവും സഞ്ചാര യോഗ്യമല്ലാതയിട്ട് വർഷങ്ങളായി. അന്തർ സംസ്ഥാന സർവീസ് അടക്കം നൂറിലധികം ബസ്സുകൾ വന്ന് പോകുന്നുണ്ടെങ്കിലും യാത്രക്കാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. വെളിച്ചമില്ലാത്തതിനാൽ രാത്രിസമയങ്ങളിൽ യാത്രക്കാരെത്തുന്നത് ഏറെ ഭയന്നാണ്.തെരുവ് നായ ശല്യവും ഇവിടെ രൂക്ഷമാണ്.
ഇതിലും ദയനീയമാണ് ജീവനക്കാരുടെ അവസ്ഥ. രണ്ട് കുടുസ്സുമുറികളാണ് ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും വിശ്രമ കേന്ദ്രം. ശുചിമുറികളില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ജീവനക്കാരും പുലർച്ചെയുള്ള സർവ്വീസുകളിൽ ജോലിക്കെത്തുന്ന വനിതാ ജീവനക്കാരുമാണ് ഇത് മൂലം ഏറെ പ്രയാസം അനുഭവിക്കുന്നത്. കഴിഞ്ഞ വർഷം സ്ഥലം സന്ദർശിച്ച പി.കെ.ശീമതി എംപി ഡിപ്പോയുടെ ശോചീനയവസ്ഥ പരിഹരിക്കാൻ 80 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി ക്രമങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിനാൽ ഇത് വരെ പണം കിട്ടിയിട്ടില്ല.