ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പൊലീസ് സുരക്ഷ ആവശ്യമില്ല, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: കാന്തപുരം


കോഴിക്കോട്: തനിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയില്ലെന്ന് കാന്തപുരം എപി അബുബുക്കര്‍ മുസ്ലിയാര്‍. പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥിരമായി തന്‍റെ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസിലെ അടിമപ്പണി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ സാമുദായിക നേതാക്കളുടെ വീട്ടിലും പൊലീസുകാര്‍ ഡ്യൂട്ടി ചെയ്യുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ അമൃതാനന്ദമയിയുടെ വീട്ടില്‍ ആറ് പൊലീസുകാരുണ്ടെന്നും കാന്തപുരത്തിന്റെ വീട്ടില്‍ രണ്ട് പൊലീസുകാരുണ്ടെന്നുമായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആരുടേയും സുരക്ഷാ സന്നാഹങ്ങൾ ഇല്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാൻ ഇക്കാലമത്രയും സർവ്വശക്തന്റെ അനുഗ്രഹത്താൽ സാധിച്ചിട്ടുണ്ട്. പൊലീസിലെ ഒരു ഉദ്യോഗസ്ഥരും യാത്രയിലോ വീട്ടിലോ സുരക്ഷക്കായി ഇല്ല. വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ മാറിനില്‍ക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

എന്റെ സുരക്ഷക്കായി സംസ്ഥാന പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ സ്ഥിരമായി ഉണ്ടെന്ന തരത്തിൽ വാർത്ത ശ്രദ്ധയിൽ പെട്ടു. അങ്ങനെ ആരുടേയും സുരക്ഷാ സന്നാഹങ്ങൾ ഇല്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാൻ ഇക്കാലമത്രയും സർവ്വശക്തന്റെ അനുഗ്രഹത്താൽ സാധിച്ചിട്ടുണ്ട്.

പോലീസിലെ ഒരു ഉദ്യോഗസ്ഥരും യാത്രയിലോ വീട്ടിലോ സുരക്ഷക്കായി ഇല്ല. സെക്യൂരിറ്റിക്കായി ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടിട്ടുമില്ല. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങളും വ്യക്തികളും വിട്ടുനിൽക്കണം.