കനത്തസുരക്ഷാവലയത്തിൽ സംസ്ഥാനത്ത് ബലിതർപ്പണം; നദികളിൽ ഇറങ്ങുന്നതിന് നിയന്ത്രണം
മഴ തുടരുന്ന സാഹചര്യത്തിൽ ബലിതർപ്പണകേന്ദ്രങ്ങളിൽ അതീവ സുരക്ഷ. കനത്ത മഴയിൽ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായതിനാൽ ബലിദർപ്പണ ചടങ്ങുകൾ മണപ്പുറത്തേക്കുള്ള റോഡിലാണ് നടത്തുന്നത്. പുലർച്ചെ മൂന്നരയോടെ ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി.
കൊച്ചി: മഴ തുടരുന്ന സാഹചര്യത്തിൽ ബലിതർപ്പണകേന്ദ്രങ്ങളിൽ അതീവ സുരക്ഷ. കനത്ത മഴയിൽ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായതിനാൽ ബലിദർപ്പണ ചടങ്ങുകൾ മണപ്പുറത്തേക്കുള്ള റോഡിലാണ് നടത്തുന്നത്. പുലർച്ചെ മൂന്നരയോടെ ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി.
ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായതോടെ മണപ്പുറത്തേക്കുള്ള റോഡിലും ആലുവ അദ്വൈതാശ്രമത്തിലുമാണ് ഇത്തവണ ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പെരുമ്പാവൂർ ചേലാമറ്റം ക്ഷേത്രത്തിലെ പന്തൽ വെള്ളത്തിനടിയിലായതിനാൽ സമീപത്തുള്ള ഓഡിറ്റോറിയത്തിലായിരിക്കും ബലിതർപ്പണ ചടങ്ങുകൾ നടത്തുക.വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ ഇത്തവണ ബലിതർപ്പണത്തിനെത്തുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.
കഴിഞ്ഞ വർഷം ഒരു ലക്ഷത്തോളം പേരാണ് ആലുവയിൽ മാത്രം ബലി ഇട്ടത്. സംസ്ഥാനത്തെ നദീതീരങ്ങളിലും കടൽത്തീരങ്ങളിലും ജലം ക്രമാതീതമായി ഉയരുന്നതിനാൽ തർപ്പണത്തിന് എത്തുന്നവർ സുരക്ഷാമുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാനപൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.