ബംഗളൂരു: കര്‍ണാടകയിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യയുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ഉറപ്പ് . കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും വ്യാപക അക്രമം നടക്കുന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ചത്.

ബംഗലൂരുവില്‍ തമിഴ്നാട് ലോറികള്‍ കത്തിച്ചു . ചെന്നൈയില്‍ കര്‍ണാടക ഹോട്ടലുകള്‍ക്ക് നേരെ അക്രമം നടന്നു . ബംഗലുരു മൈസൂർ റോഡ് അടച്ചിട്ടു. പുതുച്ചേരിയില്‍ കര്‍ണാടക ബാങ്കിന് നേരെയും ആക്രമണം നടന്നു . ബംഗലൂരുവില്‍ മെട്രോ സര്‍വീസും തടസ്സപ്പെട്ടു . സ്കൂളുകൾ അടച്ചു . നഞ്ചങ്കോട്- മൈസൂർ റോഡിലാണ് രണ്ടു ലോറികൾക്ക് തീയിട്ടത്.

ഓണത്തിന് നാട്ടിലെത്താനാവാതെ മലയാളികൾ കര്‍ണാടകയില്‍ കുടുങ്ങിക്കിടക്കുകയാണ്. കെ എസ്‍ ആര്‍ ടി സി ബംഗലൂരുവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു . 48 കെ എസ്‍ ആര്‍ ടി സി ബസുകൾ ബംഗലുരുവിൽ കുടുങ്ങിക്കിടക്കുന്നു.

29 പ്രതിദിന സർവീസുകളും 19 സ്പെഷ്യലുകളുമാണ് കുടുങ്ങികിടക്കുന്നത് . സുരക്ഷയില്ലെങ്കിൽ സർവീസുകൾ അവസാനിപ്പിക്കുമെന്നാണ് അറിയുന്നത് . മന്ത്രി എ കെ ശശീന്ദ്രൻ കർണാടക ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി.