പ്രോടൈം സ്പീക്കറായി കര്‍ണ്ണാടക ഗവര്‍ണ്ണര്‍ തെരഞ്ഞെടുത്ത ബിജെപി എംഎല്‍എ കെ.ജി. ബൊപ്പയ്യയ്‌ക്കെതിരെ കോണ്‍ഗ്രസ് വീണ്ടും സുപ്രീംകോടതിയിലേക്ക്.

കര്‍ണ്ണാടക: കര്‍ണ്ണാടകയിലെ രാഷ്ട്രീയ നാടകം തുടരുന്നു. പ്രോടൈം സ്പീക്കറായി കര്‍ണ്ണാടക ഗവര്‍ണ്ണര്‍ തെരഞ്ഞെടുത്ത ബിജെപി എംഎല്‍എ കെ.ജി. ബൊപ്പയ്യയ്‌ക്കെതിരെ കോണ്‍ഗ്രസ് വീണ്ടും സുപ്രീംകോടതിയിലേക്ക്. വീരാജ്‌പേട്ടയില്‍ നിന്നും കര്‍ണ്ണാടക നിയമസഭയിലെത്തിയ എംഎല്‍എയാണ് കെ.ജി.ബൊപ്പയ്യ. 

2010 ല്‍ പക്ഷപാതപരമായി പെരുമാറിയതിന് സുപ്രീംകോടതി വിമര്‍ശനം നേരിട്ടയാളാണ് ബൊപ്പയ്യയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2008 ലും പ്രോടൈം സ്പീക്കറായി നിയമിതനായ ആളാണ് കെ.ജി.ബൊപ്പയ്യ. 2011 ല്‍ യെദ്യൂരപ്പയ്ക്കുള്ള പിന്തുണ പിന്‍വലിച്ച 11 ബിജെപി എംഎല്‍എമാരെ ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. 

മാത്രമല്ല. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം ചേര്‍ന്ന അടിയന്തര സുപ്രീംകോടതി നടപടികളില്‍ പ്രോടൈം സ്പീക്കര്‍ നിയമസഭയിലെ ഏറ്റവും പ്രായംചെന്ന എംഎല്‍എ ആയിരിക്കണമെന്ന് സുപ്രീംകോടതി വാക്കാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിയുടെ വാക്കുകളെ തൃണവല്‍ക്കരിച്ചാണ് കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വാജുബായി വാല, കെ.ജി.ബൊപ്പണ്ണയ്യെ പ്രോടൈം സ്പീക്കറായി തെരഞ്ഞെടുത്തത്.

എന്നാല്‍ പ്രോടൈം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങളില്ല എന്ന് ചിലര്‍ വാദിച്ചപ്പോള്‍ നിയമസഭയിലെ ഏറ്റവും പ്രായം ചെന്നയാളെയാണ് പ്രോടൈം സ്പീക്കറായി സാധാരണ തെരഞ്ഞെടുക്കുകയെന്നുമുള്ള വാദം ഉയര്‍ന്നു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നിയന്ത്രിക്കാനാണ് പ്രോടൈം സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. 

ഇതേ തുടര്‍ന്ന് നിലവില്‍ തുടരുന്ന ചട്ടങ്ങള്‍ പ്രോടൈം സ്പീക്കര്‍ തെരഞ്ഞെടുപ്പിലും പാലിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഏറ്റവും പ്രായം ചെന്നയാളെ പ്രോടൈം സ്പീക്കറാക്കാന്‍ സുപ്രീംകോടതി വാക്കാല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഉത്തരവില്‍ ഏറ്റവും മുതിര്‍ന്ന അംഗം എന്ന ഭാഗം ഇല്ലായിരുന്നു. 

നിയമസഭയില്‍ പ്രോടൈം സ്പീക്കര്‍ക്കാണ് അധികാരം. അതുകൊണ്ട്് തന്നെ രഹസ്യബാലറ്റ് പാലില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശം പാലിക്കണോ വേണ്ടയോ എന്ന് പ്രോടൈം സ്പീക്കര്‍ക്ക് തീരുമാനിക്കാം. ഇതാണ് കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമോയെന്ന കാര്യം വ്യക്തമല്ല. കോടതി ഇന്ന് വേനല്‍ക്കാല അവധിയില്‍ പ്രവേശിക്കും.