കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സ്വന്തമായി ആപ്ലിക്കേഷന്‍ തയ്യാറാക്കി. 

ബംഗളൂരു: ഒടുവില്‍ നാളെ നാല് മണിക്ക് മുമ്പ് യെദ്യൂരപ്പ കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി വിധി വന്നതോടെ ബിജെപിയുടെ രാഷ്ട്രീയ നാടകത്തിന് താല്ക്കാലികമായി തിരശീല വീണു. എന്നാല്‍ ഇന്നും നാളെ വൈകീട്ടുവരെയുമുള്ള സമയത്തിനുള്ളില്‍ യെദ്യൂരപ്പ മുഖ്യമന്ത്രി കസേരയിലിരുന്നും പുറത്തിരുന്ന് അമിത് ഷായും നടത്തുന്ന നീക്കങ്ങള്‍ എന്തായിരിക്കുമെന്ന് ഇന്ത്യയിലെ രാഷ്ട്രീയ ലോകം കാത്തിരിക്കുകയാണ്. 

യെദ്യൂരപ്പയ്ക്ക് കേവല ഭൂരിപക്ഷം തെളിയിക്കാന്‍ തിങ്കളാഴ്ച്ചവരെ സമയം വേണമെന്നും കൂടുതല്‍ എംഎല്‍എമാരെ കിട്ടാനുണ്ടെന്നും കോണ്‍ഗ്രസും ജെഡിഎസും ഹൈദ്രാബാദില്‍ എംഎല്‍എമാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും യെദ്യൂരപ്പയ്ക്ക് വേണ്ടി കോടതിയില്‍ വാദമുയര്‍ന്നു. എന്നാല്‍ ഇത്തരം വാദങ്ങള്‍ അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. വാദം തുടര്‍ന്നാല്‍ നീതി വൈകുമെന്നും അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ തീരുമാനമുണ്ടാകട്ടെയെന്ന നിലപാടിലായിരുന്നു സുപ്രീംകോടതി. ഇന്ന് വൈകീട്ട് കോടതി അവധിക്ക് അടയ്ക്കുമെന്നതും പെട്ടെന്ന് തീരുമാനമുണ്ടാക്കാന്‍ കോടതിയെ പ്രയരിപ്പിച്ചു. 

ഇതിനിടെ ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എയെ വളഞ്ഞ വഴിയിലൂടെ തെരഞ്ഞെടുക്കാനുള്ള യെദ്യൂരപ്പയുടെ നീക്കവും സുപ്രീംകോടതി തടഞ്ഞു. പ്രധാന നയതീരുമാനങ്ങള്‍ യെദ്യൂരപ്പ സര്‍ക്കാര്‍ കൈക്കൊള്ളരുതെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇത് കൂടാതെ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. സുപ്രീംകോടതിയുടെ ഈ രണ്ട് നീക്കവും തത്വത്തില്‍ ബിജെപി ക്യാമ്പിനെ നിര്‍ജ്ജീവമാക്കി. എന്നാല്‍ പോലീസിനെയും ഇന്റലിജന്‍സിനെയും ഉപയോഗിച്ച് യെദ്യൂരപ്പ കാര്യങ്ങള്‍ തനിക്കനുകൂലമാക്കാനുള്ള എല്ലാ വഴികളും തേടുകയാണ്. കര്‍ഷക പ്രീണനത്തിനും ന്യൂനപക്ഷ പ്രീണനത്തിനുമായി യെദ്യൂരപ്പ അധികാരമേറ്റെടുത്തയുടനെ സ്വീകരിച്ച നടപടികളൊന്നും തന്നെ സര്‍ക്കാറിന്റെ രക്ഷയ്‌ക്കെത്തിയില്ല. 

ഇതിനിടെ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സ്വന്തമായി ആപ്ലിക്കേഷന്‍ തയ്യാറാക്കി. ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ച് എംഎല്‍എയുടെ ഫോണിലേക്ക് വരുന്ന കോളുകള്‍, മെസേജുകള്‍, വാട്‌സാപ്പ് സന്ദേശങ്ങള്‍ എന്നിവ സൂക്ഷിച്ചുവെക്കും. 

ഏറെ വാദപ്രതിവാദത്തിനെടുവിലാണ് സുപ്രീം കോടതി നാളെ വൈകീട്ട് നാല് മണിക്ക് യെദ്യൂരപ്പ കര്‍ണ്ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടത്. നിലവില്‍ ബിജെപിക്ക് 104 ഉം കോണ്‍ഗ്രസ് 78 ഉം ജെഡിഎ 37 ഉം ഒരു കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്രനും ഒരു ബിഎസ്പി എംഎല്‍എയും ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണുള്ളത്. ഇതില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ അസുഖ ബാധിതനായും മറ്റൊരാള്‍ ബിജെപി പക്ഷത്തേക്കും ചാഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ആനന്ദ് സിംഗ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നീ എംഎല്‍എമാരാണ് മാറിനില്‍ക്കുന്നത്. ഇതില്‍ പ്രതാപ് ഗൗഡ പാട്ടീല്‍ ഏറ്റവും കുറവ് സമ്പത്ത് തെരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തില്‍ രേഖപ്പെടുത്തിയ കര്‍ഷകനായ രാഷ്ട്രീയക്കാരനാണ്. ആനന്ദ് സിംഗ് എംഎല്‍എ ഇതുവരെ ഏത് ഭാഗത്ത് നില്‍ക്കുമെന്ന് കൃത്യമായി ആവകാശപ്പെടാന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിഞ്ഞിട്ടില്ല.

ആനന്ദ് സിംഗ് നേരത്തെ ബിജെപി എംഎല്‍എയും ടൂറിസം മന്ത്രിയുമായിരുന്നു. ഇയാള്‍ക്ക് ബല്ലാരി റഡ്ഡി സഹോദരാരന്മാരുമായി നല്ല അടുപ്പം സൂക്ഷിക്കുന്നയാളാണ്. എന്നാല്‍ 2018 ജനുവരിയില്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ആനന്ദ് സിംഗ് ആദ്യമായാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച്് വിജയിക്കുന്നത്. 104 കോടിരൂപയുടെ ആസ്തി രേഖകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. ഇതിനിടെ ബിജെപി എംഎല്‍എ ശോഭാ കരന്തലജെ തങ്ങള്‍ക്ക് 120 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടു.