കാര്‍ത്തി ചിദംബരം ഉന്നത രാഷ്ട്രീയ നേതാവിന് 1.8 കോടി കൈമാറിയെന്ന് എന്‍ഫോഴ്സ്മെന്‍റ് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് രാജ്യസഭയില്‍ ചര്‍ച്ചയാകും കാര്‍ത്തി ചിദംബരത്തിന്‍റെ അറസ്റ്റിനെക്കുറിച്ചും ചര്‍ച്ച ചെയ്യും

ദില്ലി: കാര്‍ത്തി ചിദംബരം ഒരു കോടി 80 ലക്ഷം രൂപ ഉന്നത രാഷ്ട്രീയ നേതാവിന് കൈമാറിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. റോയൽ ബാങ്ക് ഓഫ് സ്കോട്‍ലൻഡിന്‍റെ ചെന്നൈ ശാഖലയിലെ അക്കൗണ്ടിൽ നിന്ന് കാര്‍ത്തി ചിദംബരം ഒരു കോടി 80 ലക്ഷം രൂപ ഉന്നത രാഷ്ട്രീയ നേതാവിന് കൈമാറിയെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തൽ. 

അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ നേതാവിന്‍റെ പേര് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പുറത്തുവിട്ടിട്ടില്ല. 2006 ജനുവരി 16നും 2009 സെപ്റ്റംബര്‍ 23നും ഇടയിൽ അ‍ഞ്ച് തവണകളായി പണം കൈമാറിയ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കാര്‍ത്തി ചിദംബരത്തേയും ഉന്നത രാഷ്ട്രീയ നേതാവിനേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നൽകിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. 

ഇതിനിടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് രാജ്യ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളിയെങ്കിലും പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചു. പിഎൻബി തട്ടിപ്പ് ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ജെയ്റ്റ്‍ലിയുമായി ചര്‍ച്ച ചെയ്ത് ചര്‍ച്ച തീരുമാനിക്കും. കാര്‍ത്തി ചിദംബരത്തിന്‍റെ അറസ്റ്റിനെക്കുറിച്ചും ചര്‍ച്ച ചെയ്യും നായിഡു പറഞ്ഞു.

കാര്‍ത്തി ചിദംബരത്തിന്‍റെ അറസ്റ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ബിജെപി അംഗത്തിന്‍റെ ആവശ്യവും വെങ്കയ്യ നായിഡു അംഗീകരിച്ചു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് തെലുങ്ക് ദേശം പാര്‍ട്ടി അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും തടസ്സപ്പെട്ടു. ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.