13 തെരഞ്ഞെടുപ്പുകള്‍, 60 വര്‍ഷം നിയമസഭയില്‍
പെരിയോറിന്‍റെ ദ്രാവിഡ മുന്നേറ്റ ആശയത്തില്‍ തുടങ്ങി അണ്ണാദുരെെയിലൂടെ തുടര്‍ന്ന വിപ്ലവം പിന്നീട് ഏറ്റെടുത്ത നേതാവിയിരുന്നു കരുണാനിധി. ഒപ്പം എംജിആര്‍ എന്ന തമിഴ് മനസ് അറിഞ്ഞ നായകന്‍ കൂടെ എത്തിയതോടെ തമിഴ് രാഷ്ട്രീയം കരുണാനിധിയും തലെെവറും മാത്രമായി.
ചെന്നെെ: തമിഴ് മക്കള്‍ക്ക് ഇത് കണ്ണീരിന്‍റെ ദിനം. ജയലളിത്യ്ക്ക് പിന്നാലെ കലെെഞ്ജര്‍ എന്ന അവര്‍ സ്നേഹത്തോടെ വിളിച്ച എം. കരുണാനിധിയും അരങ്ങൊഴിയുമ്പോള്‍ തമിഴ്നാട്ടിലെ ഉഗ്രപ്രതാപിയായ അവസാനത്തെ നേതാവ് കൂടെയാണ് വിടവാങ്ങുന്നത്. പെരിയോറിന്‍റെ ദ്രാവിഡ മുന്നേറ്റ ആശയത്തില്‍ തുടങ്ങി അണ്ണാദുരെെയിലൂടെ തുടര്‍ന്ന വിപ്ലവം പിന്നീട് ഏറ്റെടുത്ത നേതാവിയിരുന്നു കരുണാനിധി.
ഒപ്പം എംജിആര്‍ എന്ന തമിഴ് മനസ് അറിഞ്ഞ നായകന്‍ കൂടെ എത്തിയതോടെ തമിഴ് രാഷ്ട്രീയം കരുണാനിധിയും തലെെവറും മാത്രമായി. പിന്നീട്, കരുണാനിധിയില്‍ നിന്ന് വേര്‍പെട്ട് എംജിആര്‍ എഐഡിഎംകെ രൂപീകരിച്ചു. ഇരുവരെയും കൂടാതെ തമിഴ് മക്കള്‍ ജീവന് തുല്യം സ്നേഹിച്ച ഒരു നേതാവ് ജയലളിതയായിരുന്നു.
എംജിആര്‍ ആദ്യവും പിന്നീട് ജയലളിതയും വിടവാങ്ങിയ ശേഷം തമിഴ് രാഷ്ട്രീയത്തിലെ അതികായന്‍ കലെെഞ്ജര്‍ മാത്രമായിരുന്നു. കരുണാനിധിയുടെ മരണത്തോടെ തമിഴ്നാടിന്‍റെ ചരിത്രത്തിലെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. ഇനി പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെട്ട് വരുമെന്നുറപ്പ്.
13 തെരഞ്ഞെടുപ്പുകളെ നേരിട്ട കരുണാനിധി 60 വര്‍ഷം തമിഴ്നാട് നിയമസഭയില്‍ തുടര്‍ന്നു. 1957ല്‍ ആണ് ആദ്യമായി കരുണാനിധി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ത്രിച്ചിയിലെ കുളിത്തലെ ആയിരുന്നു ആദ്യ തട്ടകം. 1962ല്‍ തഞ്ചാവൂരിലേക്ക് മാറിയ കരുണാനിധി 1967ലും 1971ലും സെയ്ദാപ്പെട്ടില്‍ നിന്നാണ് മത്സരിച്ചത്. 1977 മുതല്‍ 1980 വരെ അണ്ണാ നഗര്‍ കരുണാനിധിയെ മനസാല്‍ വരിച്ചു.
1989ല്‍ ഹാര്‍ബറില്‍ നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം ഏറെക്കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിയായി. 1991ലും ഹാര്‍ബറില്‍ കളം നിറഞ്ഞ കരുണാനിധി പിന്നീട് ചെപ്പോക്കിലേക്ക് ചുവട് മാറി. 1996, 2001, 2006 എന്നീ വര്‍ഷങ്ങളിലാണ് ചെപ്പോക്കില്‍ അദ്ദേഹം ജനവിധി തേടിയത്.
തന്‍റെ അവസാന രണ്ടു തെരഞ്ഞെടുപ്പുകളില്‍ സ്വന്തം നാടിന് സമീപം തിരുവാരൂര്‍ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിച്ചത്. എംഎല്‍എ എന്ന നിലയില്‍ തന്നെ അരങ്ങൊഴിയുന്ന കരുണാനിധി 50 വര്‍ഷം ഡിഎംകെ അധ്യക്ഷനുമായി ചരിത്രപുസ്കത്തില്‍ തിളങ്ങി നില്‍ക്കുന്നു.