കാസര്‍കോട്: രാജ്യത്ത് സാമ്പത്തീക പരിഷ്‌കരണത്തിനായി നോട്ടുനിരോധനം കൊണ്ട് വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ജനങ്ങള്‍ക്ക് ആദ്യമുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പലതും പതുക്കെയെങ്കിലും പരിഹരിക്കപ്പെട്ടു. പക്ഷേ പരിഹരിക്കപ്പെടാതെ ചില ജീവിതങ്ങള്‍ ഇപ്പോഴും ഓരോ ദിനാന്ത്യവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

നാടോടികളാണ് ഇത്തരത്തില്‍ ഒരു ദിവസത്തെ അന്നത്തിനായി ദുരിതമനുഭവിക്കുന്നത്. വീടുകളിലും പരിസരങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന ആക്രി സാധനങ്ങല്‍ പെറുക്കി വിറ്റാണ് നാടോടികള്‍ ജീവിക്കുവാനുള്ള വഴി കണ്ടെത്തിയിരുന്നത്. എന്നാല്‍ സാമ്പത്തിക പരിഷ്‌കരണം മൂലം ആക്രി സാധനങ്ങളുടെ വില കുത്തനെ കുറഞ്ഞു. വരുമാനത്തിലുണ്ടായ ഇടിവ് പുതിയ വരുമാനമാര്‍ഗ്ഗം കണ്ടെത്താന്‍ നാടോടികളെ നിര്‍ബന്ധിതരാക്കി. 

ഒറീസയില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും കാസര്‍കോടെത്തി തമ്പടിച്ച സംഘമാണ് പുതിയ രീതിയില്‍ വരുമാനം കണ്ടെത്തുന്നത്. വഴിയോരങ്ങളിലെ മരങ്ങളില്‍ നിന്നും പൊട്ടിവീഴുന്നതും സ്വകാര്യ - സര്‍ക്കാര്‍ എസ്റ്റേറ്റുകളില്‍ നിന്ന് ശേഖരിക്കുന്ന വിറകുകള്‍ ചെറുകെട്ടുകളാക്കി തല ചുമടായാണ് നഗരങ്ങളിലെ ഹോട്ടലുകളിലും വീടുകളിലും ഇവര്‍ എത്തിക്കുന്നത്. നാടോടി സ്ത്രീകളാണ് ഇത്തരത്തില്‍ പുതിയ സമ്പാദ്യ പദ്ധതിക്ക് കണ്ടെത്തിയത്. 

ഉണങ്ങിയ വിറക് ഒരുകെട്ടിന് 250 രൂപയാണ് വില ലഭിക്കുന്നതെന്ന് നാടോടി സ്ത്രീയായ ഗോമതി പറയുന്നു. മുന്‍കാലങ്ങളില്‍ വീടുകളിലും കടകളിലുമെത്തി ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റവരാണിവര്‍. വീടുകളില്‍നിന്നും ലഭിക്കുന്ന പഴയ സാധനങ്ങള്‍ക്ക് പ്ലാസ്റ്റിക്ക് പാത്രവും പൊരിയും നല്‍കി മടങ്ങിയിരുന്ന നടോടികളെ പ്ലാസ്റ്റിക് നിരോധനവും സുരക്ഷിതമല്ലാത്ത പൊരിയും പ്രതിസന്ധിയിലാക്കിയിരുന്നു.

എന്നാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ നാടോടികള്‍ സ്വീകരിച്ച വിറക് ശേഖരണവും വില്‍പ്പനയും ഇവര്‍ക്ക് മികച്ച സമ്പാദ്യമാണ് നേടിക്കൊടുക്കുന്നത്. ഒരു ദിവസം ഒരാള്‍ക്ക് 500 രൂപ മുതല്‍ 750 രൂപവരെ വിറക് വിറ്റ് കിട്ടുന്നു. വിറകിന് കിട്ടുന്ന പണത്തിനൊപ്പം വയറ് നിറച്ച് ആഹാരവും പഴയതും പുതിയതുമായ തുണിത്തരങ്ങളും കിട്ടുന്നതിനാല്‍ അധികവും വീടുകളിലാണ് ഇവര്‍ ശേഖരിക്കുന്ന വിറക്കുകളെത്തുന്നത്.