കാസർഗോഡ് അധ്യാപകനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി വിദേശത്തേക്ക് കടന്നു
നാലുപേർക്കെതിരെ കേസെടുത്തെങ്കിലും തമ്പാനേയും ജയനീഷിനേയും മാത്രമാണ് പൊലീസിന് പിടികൂടാനായത്. ഇതിനിടെ പ്രതികളിൽ ഒരാളായ അഭിജിത്ത് വിദേശത്തേക്ക് കടക്കുകയും ചെയ്തു.
കാസർഗോഡ്: കാസർഗോഡ് ചീമേനിയിൽ അധ്യാപകനെ തലക്കടിച്ച് കൊലപ്പെടുത്തിയകേസിലെ പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നു. കൊലയാളി സംഘത്തിലുണ്ടെന്ന് പരാതിയിൽ പറയുന്ന അരുണാണ് വിദേശത്തേക്ക് രക്ഷപ്പെടത്.
സ്വന്തം സ്ഥലത്തെ മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയുമായുണ്ടായ തർക്കത്തെ തുടന്നാണ് സ്കൂൾ അധ്യാപകനായ രമേശൻ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ തടഞ്ഞ് നിർത്തി തലയ്ക്കടിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ചികിത്സയ്ക്കിടെ ബുധനാഴ്ച രമേശൻ മരിച്ചു. അയൽവാസിയായ തമ്പാനും മകൻ അഭിജിത്തും ബന്ധുക്കളായ ജയനീഷ്, അരുൺ എന്നിവർക്കെതിരെയായാണ് പരാതി.
നാലുപേർക്കെതിരെ കേസെടുത്തെങ്കിലും തമ്പാനേയും ജയനീഷിനേയും മാത്രമാണ് പൊലീസിന് പിടികൂടാനായത്. ഇതിനിടെ പ്രതികളിൽ ഒരാളായ അഭിജിത്ത് വിദേശത്തേക്ക് കടക്കുകയും ചെയ്തു. സംഭവം നടന്ന തൊട്ടുത്ത ദിവസം തന്നെ ഇയാൾ മുങ്ങിയെന്നാണ് വിവരം. മറ്റൊരു പ്രതിയായ അരുൺ ഇപ്പോഴും ഒളിവിലാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്താൻ നീക്കം നടക്കുന്നതയും ആക്ഷേപം ഉണ്ട്.
കേസിൽ അന്വേഷണം നടക്കുകയാണെന്നും ആവശ്യമെങ്കിൽ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കുമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കാര്യക്ഷമമായ അന്വേഷണം നടന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.