ന്യൂഡൽഹി: ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് നല്‍കിവരുന്ന ഇസഡ് കാറ്റഗറി സുരക്ഷ തുടരുന്ന കാര്യം കേന്ദ്രസർക്കാർ പുനഃപരിശോധിക്കുമെന്ന് സൂചന. ഹുർറിയത്ത് കോൺഫറൻസ് നേതാവ് സെയ്ദ് അലിഷാ ഗീലാനി ഉള്‍പ്പെടെയുള്ളവർക്ക് അനുവദിച്ച ഉയർന്ന സുരക്ഷയാണ് പുനഃപരിശോധിക്കുന്നത്.
സംസ്ഥാനത്തെ സംഘർഷങ്ങൾക്ക് പരിഹാരം കാണാനായി കഴിഞ്ഞ ദിവസം പാർലമെന്‍റ് അംഗങ്ങളുടെ സർവകക്ഷി പ്രതിനിധി സംഘം കശ്മീർ സന്ദർശിച്ചിരുന്നു. കൂടാതെ വ്യക്തിഗത ചർച്ചക്ക് രാജ്യസഭാ എം പി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരും പോയിരുന്നു. എന്നാല്‍ ഇവരെ കാണുവാനോ സംസാരിക്കാനോ ഹുറിയത്ത് നേതാക്കൾ സമ്മതിച്ചിരുന്നില്ല.
കേന്ദ്ര സർക്കാറിന്‍റെ സർവകക്ഷി സംഘത്തോടുള്ള നിസഹകരണം കശ്മീർ താഴ്വരയില്‍ രണ്ട് മാസത്തോളമായി പ്രക്ഷോഭം നയിക്കുന്ന മൂന്ന് വിഘടനവാദി വിഭാഗങ്ങൾ സംയുക്തമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതാണ് കേന്ദ്ര സർക്കാറിനെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഘത്തില്‍നിന്ന് മാറി വ്യക്തിപരമായി സംഭാഷണത്തിന് അനുവദിക്കണമെന്ന സീതാറാം യെച്ചൂരി, ശരദ് യാദവ്, അസദുദ്ദീന്‍ ഉവൈസി, ഗോപാല്‍ നാരായണന്‍, ഡി രാജ, ഫയാസ് മിര്‍ എന്നീ ആറ് ദേശീയ നേതാക്കളുടെ അഭ്യര്‍ഥനയും ഹുര്‍റിയത് തള്ളിക്കളഞ്ഞിരുന്നു.
