സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഉദ്യോഗസ്ഥർക്കെതിരെ നടന്ന അക്രമം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണെന്നും, നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങൾ അണികൾക്കുള്ള സിഗ്നലായിരുന്നുവെന്നും ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി ഇ ഡി. ഉദ്യോഗസ്ഥർക്കെതിരെ നടന്ന അക്രമം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയാണെന്നും സാഹചര്യ തെളിവുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ ജാമ്യം എതിർത്തു കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോർട്ടിൻറെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി, ജില്ല സെക്രട്ടറി ഉൾപ്പെടെ ഉള്ളവരുടെ മുന്നിൽ വച്ചാണ് അക്രമം നടന്നത്. ഇവരുടെ പ്രകോപനപരമായ പ്രസംഗങ്ങൾ അണികൾക്കുള്ള സിഗ്നൽ ആയിരുന്നു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ നേതാക്കൾ പ്രേരിപ്പിച്ചു. സിപിഎം നടത്തിയ ആഴത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചന അക്രമത്തിനു പിന്നിൽ ഉണ്ടെന്നും ഇഡി പറയുന്നു.
പ്രാദേശികമായ ക്രമസമാധാന പ്രശനം അല്ല അവിടെ നടന്നത്. നിയമാവാഴ്ചയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ്. സിപിഎം പാർട്ടിയോ നേതൃത്വമൊ നിലവിൽ ഈ കേസിന്റെ അന്വേഷണ പരിധിയിൽ ഇല്ല. പ്രതി ടി വീണ താമസിക്കുന്ന വീട്ടിലാണ് റെയ്ഡ് നടത്തിയത്. എന്നിട്ടും ഉദ്യോഗസ്ഥരെ ആക്രമിച്ചു. ആക്രമണത്തിനായി ആസൂത്രണ ശ്രമം നടന്നുവെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. റോഡിന്റെ പല ഭാഗങ്ങളിലും ആയുധവുമായാണ് പ്രവർത്തകർ നിന്നിരുന്നത്. പൊലീസ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഉദ്യോഗസ്ഥർ വധിക്കപ്പെടുമായിരുന്നു. സിവിൽ കോടതിയുടെ അധികാരം ഇ ഡി ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നും ആ അധികാരം ഉപയോഗിച്ചായിരുന്നു പരിശോധനയെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.



