ദില്ലി: കശ്മീരില്‍ കോളജ് അധ്യാപകന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, കരസേനയും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെയാണ്, വീട്ടില്‍നിന്നും ആസാം റൈഫിള്‍സ് പിടിച്ചിറക്കി കൊണ്ടുപോയ 30കാരനായ കോളജ് അധ്യാപകന്‍ ഷാബിര്‍ അഹമ്മദ് മുംഗു കൊല്ലപ്പെട്ടത്. മര്‍ദ്ദനത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനമെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാബിറിന്റെ മരണത്തോടെ ജമ്മുകശ്മീരിലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി ഉയര്‍ന്നു.

പുല്‍േവാമ ജില്ലയിലെ ഷാറെ ഷാലി ഗ്രാമത്തിലുള്ള വീട്ടീരിക്കെ സൈന്യം നടത്തിയ പരിശോധനയിലാണ് ഷാബിറിനെ പിടിച്ചുകൊണ്ടുപോയതെന്ന് പിതാവ് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. ഷാബിറിനെ സൈനിക കേന്ദ്രത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി ഷാബിറിനൊപ്പം സൈന്യം കസ്റ്റഡിയില്‍ എടുത്ത മൂന്ന് പേര്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്. സമീപത്തെ കോളജിലെ അധ്യാപകനായ ഷാബിറിന്റെ മരണത്തില്‍ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. 

സംഭവം അപലപനീയമാണെന്ന് ചിനാര്‍ കോര്‍പ്‌സ് കമാണ്ടര്‍ ലഫ്റ്റനന്റ് ജനറല്‍ സതീഷ് കെ. ദുവ പറഞ്ഞു. ഇക്കാര്യത്തില്‍ അേന്വഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. 

ഇതിനിടെ ജമ്മുകശ്മീരിലെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ഇന്റര്‍നെറ്റ് സേവനം കശ്മീര്‍ മേഖലയില്‍ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെല്ലാം നിയമസഭ അംഗത്വം രാജിവെക്കണമെന്ന് വിഘടന വാദി സംഘടനകള്‍ ആവശ്യപ്പെട്ടു.