വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകിയതിൽ മുൻ എൽഡിഎഫ് സർക്കാരിന്റെ നടപടികൾ സുതാര്യമായിരുന്നുവെന്ന് സിപിഎം. മുഖ്യമന്ത്രി വി ഡി സതീശൻ ഖജനാവിന് 600 കോടിയുടെ നഷ്ടമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും, മൂന്നര വർഷം നടപടിയെടുക്കാത്ത ഫയലിൽ അതിവേഗം ഇടപെട്ടുവെന്നും സിപിഎം ആരോപിച്ചു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൽ മുൻ എൽ ഡി എഫ് സര്‍ക്കാരിന്‍റേത് സുതാര്യമായ നടപടികളായിരുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം കണക്കിലെടുത്താണ് വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകിയത്. ചട്ടത്തിലെ ഭേദഗതി നിയമസഭ സബജക്ട് കമ്മിറ്റി ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. നികുതി കുറച്ച്‌ മദ്യം ഒഴുക്കാനുള്ള സാഹചര്യമുണ്ടാക്കിയിട്ടില്ല. മൂന്നര വര്‍ഷം എൽ ഡി എഫ് ഒരു നടപടിയും എടുക്കാത്ത ഫയലിലാണ് പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശൻ അതിവേഗം ഇടപെട്ടതെന്നും സി പി എം വിമർശിച്ചു. 600 കോടിയുടെ നഷ്ടം ഖജനാവിനെ ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രിയെ രക്ഷിക്കാൻ യു ഡി എഫും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന പ്രചാരണം തള്ളിക്കളയണമെന്നും സി പി എം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ബിഷപ്പ് പാംപ്ലാനി

അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറക്കുന്നത് സംബന്ധിച്ച് ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ വി ഡി സതീശനെ പിന്തുണക്കുന്നുവെന്നും ലഹരിക്ക് അനുകൂലം എന്ന് തോന്നുന്ന ഒരു നിലപാടും ആരും സ്വീകരിക്കരുതെന്നും, വിഷയത്തിൽ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി എടുത്ത നിലപാട് അഭിനന്ദനം അർഹിക്കുന്നുവെന്നും പാംപ്ലാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ് സി ആർ എ) ചട്ടങ്ങളിൽ ഭേദഗതിയിൽ ഞങ്ങൾ എതിർപ്പ് അറിയിച്ച മേഖലകളിലല്ല ഇപ്പോൾ മാറ്റം വന്നിട്ടുള്ളതെന്നും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ഇപ്പോൾ വന്നത് ചില കൂട്ടി ചേർക്കലുകളാണ്. പഠിച്ചതിന് ശേഷം അക്കാര്യത്തിൽ പ്രതികരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.