ബുര്‍ഹന്‍വാണിയുടെ വധത്തിനു ശേഷം ജുലൈ എട്ടിനാണ് കശ്‍മീരില്‍ പ്രതിഷേധം തുടങ്ങിയത്. കടകളെല്ലാം ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ബ്രോഡ്ബാന്റ് ഇന്റനെറ്റ് സേവനം മാത്രമാണ് ഇപ്പോള്‍ നല്കുന്നത്. ബി.എസ്.എന്‍.എല്‍ ഒഴികെയുള്ള മൊബൈല്‍ സര്‍വ്വീസുകളും പലപ്പോഴും റദ്ദാക്കുന്നു. ഈ സ്തംഭവനാവസ്ഥ തുടരും എന്ന സൂചന നല്കി കൊണ്ടാണ് വിഘടനവാദികള്‍ പ്രൊട്ടസ്റ്റ് കലണ്ടര്‍ എന്ന പേരില്‍ പ്രതിഷേധത്തിനുള്ള നിര്‍ദ്ദേശം പുറത്തിറക്കിയത്. ഈ മാസം ഇരുപത്തിയൊമ്പത് വരെ പ്രതിഷേധം തുടരാനാണ് നിര്‍ദ്ദേശം രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ബന്ദിന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഇതുവരെ ഇല്ലാതിരുന്ന ചില ഇളവുകള്‍ വിഘടനവാദികളുടെ പുതിയ നിര്‍ദ്ദേശത്തിലുണ്ട്.

ഞായറാഴ്ച രണ്ടുമണിക്കു ശേഷം കടകള്‍ അടച്ചാല്‍ മതിയെന്നാണ് വിഘടനവാദികള്‍ പറയുന്നത്. കാര്യങ്ങള്‍ തീരുമാനമില്ലാതെ പോകുമ്പോള്‍ കശ്‍മീരിന്റെ നട്ടെല്ലായ വിനോദ സഞ്ചാരം ഉള്‍പ്പടെ എല്ലാ മേഖലകളും തകര്‍ന്നിരിക്കുകയാണ്. 2010ല്‍ തയ്യാറാക്കിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ പ്രശ്നപരിഹാരത്തിനായി നടപ്പാക്കി തുടങ്ങണമെന്ന് അഭിപ്രായപ്പെടുന്നവരും താഴ്വരയിലുണ്ട്. ഉറി ഭീകരാകമണത്തിന് തിരച്ചടി നല്കും എന്ന് ഇന്ത്യ വ്യക്തമാക്കിയ സാഹചര്യത്തില്‍ തല്‌ക്കാലം രാഷ്‌ട്രീയ ചര്‍ച്ചകള്‍ തുടങ്ങാനുള്ള സാധ്യതയില്ല.