എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ ആഞ്ഞടിച്ച് താമരശ്ശേരി ബിഷപ്പ്
- സർക്കാരിന് ധാർമ്മികതയില്ല
- നീക്കത്തിന് പിന്നില്‍ സിപിഐ
- തീരുമാനം തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനം
കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ ആഞ്ഞടിച്ച് താമരശേരി ബിഷപ്പ്. മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിന് പിന്നിൽ സിപിഐ ആണെന്ന് താമരശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൊഴിലാളികളുടെ പേര് പറഞ്ഞ് മദ്യ കച്ചവടം തിരിച്ചു കൊണ്ടുവന്നത് സിപിഐയുടെ സമ്മർദ്ദം മൂലമാണ്. സർക്കാരിന് ധാർമ്മികതയില്ലെന്നും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
മദ്യ ശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ ആഞ്ഞടിച്ചു കെസിബിസിയും രംഗത്തെത്തി. തീരുമാനത്തിന് പിന്നിൽ ജനങ്ങളെ മദ്യം കൊടുത്തു മയക്കി അക്രമരാഷ്ട്രീയത്തിലേക് തിരിച്ചു വിടാനുള്ള ശ്രമമാണ്. മദ്യശാലകൾ തുറക്കുന്നത് അരാജകത്വത്തിലേക്കും അക്രമത്തിലേക്കും നയിക്കും.
ഇടതു സർക്കാരിന്‍റെ തീരുമാനം തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനമാണെന്നും കെസിബിസി ആരോപിച്ചു. മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രിൽ രണ്ട് മദ്യ വിരുദ്ധ പ്രക്ഷോഭ ദിനം ആയി ആചരിക്കും. പ്രതിഷേധത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പങ്കെടുക്കുമെന്ന് കെസിബിസി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട് പറഞ്ഞു.