തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് കെസിബിസി. സമ്പൂര്‍ണ മദ്യ നിരോധനം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കെസിബിസിയുടെ സര്‍ക്കുലര്‍. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ മദ്യ നിരോധന നയം സര്‍ക്കാര്‍ അട്ടിമറിക്കുമോയെന്ന ആശങ്കയും സര്‍ക്കുലറില്‍ രേഖപ്പെടുത്തുന്നു.

Add Asianetnews as a Preferred SourcegooglePreferred

സീറോമലബാര്‍ സഭ, ലത്തീന്‍ ,മലങ്കര കത്തോലിക്കാ ദേവാലയങ്ങളില്‍ ദിവ്യബലിക്കിടെ സര്‍ക്കുലര്‍ വായിച്ചു. മദ്യവിരുദ്ധ ഞായറാഴ്ച ആചരിക്കുന്നതിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തോടുളള ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.

മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭാഗിക മദ്യനിരോധനം വിജയമല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നു.മദ്യനിരോധനം വിജയമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ ശ്രമങ്ങള്‍.

മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ മദ്യ നിരോധന നയം ഇപ്പോഴത്തെ സര്‍ക്കാര്‍ അട്ടിമറിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുവെന്നും സര്‍ക്കുലര്‍ പറയുന്നു. മദ്യവര്‍ജ്ജനം വ്യക്തി സ്വമേധയാ ജീവിതത്തില്‍ എടുക്കേണ്ട നിലപാടാണ്. അത് നയമായി സ്വീകരിക്കേണ്ടതല്ലെന്ന വിമര്‍ശനവും അവര്‍ ഉയര്‍ത്തുന്നു.

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുളള സുപ്രീംകോടതിവിധി വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ആഘോഷങ്ങളില്‍ മദ്യം ഉണ്ടാവില്ല എന്ന പ്രതിജ്ഞ എടുക്കാന്‍ കത്തോലിക്കരോട് ആഹ്വാനം ചെയ്ത് കൊണ്ടാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്.