കൊച്ചി: സർക്കാറിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യ വിരുദ്ധ ഞാ യറായി ആചരിക്കുന്ന ഇന്ന് പള്ളികളിൽ സർക്കാറിന്റെ മദ്യ നയത്തിനെതിരെ ഇടയ ലേഖനം വായിച്ചു. മദ്യത്തിന് എതിരായ പോരാട്ടത്തിൽ സർക്കാർ ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു. ഇടതു സർക്കാറിന്റെ മദ്യനയം മദ്യലഭ്യത കുറക്കലല്ല വർധിപ്പിക്കുന്നതാണ്. 

തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മദ്യലഭ്യത കുറക്കുമെന്ന വാഗ്ദാനം ഇടതു മുന്നണി ലംഘിച്ചു. ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യം ചെയ്ത് പത്ത് ശതമാനം ബീവറേജ് ഔട്ട്ലറ്റുകൾ പൂട്ടാനുള്ള തീരുമാനം റദ്ദ് ചെയ്യുകയായിരുന്നുവെന്ന് ഇടയലേഖനം കുറ്റപ്പെടുത്തുന്നു.

ത്രീ സ്റ്റാറും, അതിന് മുകളിലുള്ള ഹോട്ടലുകൾക്കും ബാർ ലൈസൻസ് അനുവദിച്ചു. മദ്യം സുലഭമായതോടെ ഓണം, ക്രിസ്മസ് കാലത്ത് വിൽപ്പന റെക്കോർഡിലെത്തി. ഈ ഭീകരാവസ്ഥ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നവർ ചെയ്യുന്നത് പാപമാണെന്ന് ഇടയലേഖനം വിമർശിക്കുന്നു.

മദ്യത്തിനെതിരെയുള്ള ആത്മീയ പോരാട്ടത്തിന് ഈസ്റ്റർ നോന്പ് കാലം അവസരമാക്കാനാണ് ഇടയലേഖനം ആഹ്വാനം ചെയ്യുന്നത്. കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയലിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇടയലേഖനം, കത്തോലിക്കാ പള്ളികളിലെ കുർബാനയ്ക്കിടെയാണ് വായിച്ചത്.