രാജ്യത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സറാണ്‌ അഴിമതി നീതി നിഷേധത്തിനും അഴിമതിക്കുമെതിരെ രൂക്ഷവിമര്‍ശനം  

ഇടുക്കി: രാജ്യത്ത്‌ നീതി നടപ്പാക്കുന്നതിന്‌ വലിയ പ്രതിസന്ധിയാണ്‌ നേരിടുന്നതെന്ന്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ് കമാല്‍ പാഷ. രാജ്യത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സറാണ്‌ അഴിമതി. അഴിമതി കാണിക്കുന്ന ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ വകുപ്പുകള്‍ക്കാകെ ചീത്തപ്പേരുണ്ടാക്കുകയാണെന്നും കമാല്‍ പാഷ പറഞ്ഞു. ദേവികുളം താലൂക്ക്‌ ലീഗല്‍ സര്‍വ്വീസസ്‌ കമ്മറ്റിയുടെയും അടിമാലി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ അടിമാലിയില്‍ സംഘടിപ്പിച്ച സൗജന്യ നിയമ സഹായ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതി നിഷേധത്തിനും അഴിമതിക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ്‌ ഹൈക്കോടതി ചീഫ്‌ജസ്റ്റിസ്‌ ജസ്റ്റിസ്‌ കമാല്‍ പാഷ പ്രസംഗമാരംഭിച്ചത്‌. നീതി നടപ്പാക്കുന്നതിന്‌ ഇന്ന്‌ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.. അഴിമതികാണിക്കുന്ന ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ വകുപ്പുകള്‍ക്കാകെ ചീത്തപ്പേരുണ്ടാക്കുകയാണെന്നും നിയമത്തെ നീതിയായി കാണാന്‍ സാധിക്കില്ലെന്നും കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. മലയോര മേഖലയുടെ പ്രശ്‌ന സങ്കീര്‍ണ്ണതകള്‍ക്കും സങ്കടങ്ങള്‍ക്കും പരിഹാരം കാണാന്‍ ലക്ഷ്യമിട്ടായിരുന്നു ലീഗല്‍ സര്‍വ്വീസ്‌ അതോററ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ നിയമസഹായ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. 

ചുവപ്പ്‌ നാടകളില്‍ കെട്ടികിടക്കുന്ന തീര്‍പ്പാകാത്ത പരാതികള്‍ക്കും, കോടതി വ്യവഹാരങ്ങള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും കെല്‍പ്പില്ലാത്ത സാധാരണ മലയോര കര്‍ഷകനും അടിമാലി പഞ്ചായത്ത്‌ ടൗണ്‍ ഹാളില്‍ നടന്ന നിയമ സഹായ ക്യാമ്പ്‌ തണലായി. വിദ്യാഭ്യാസം, കാര്‍ഷികം, റവന്യൂ, വനം, വായ്‌പ്പ, ജപ്‌തി തുടങ്ങിയ വിവിധ വിഷയങ്ങളുമായി ആദിവാസികള്‍ ഉള്‍പ്പെടെ നൂറികണക്കിനാളുകളാണ്‌ നിയമസഹായ ക്യാമ്പില്‍പ്പെടുത്തത്‌. അടിമാലി, മാങ്കുളം, വെള്ളത്തൂവല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ പൊതുജനങ്ങള്‍ക്കായിരുന്നു നിയമ സഹായ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കിയിരിക്കുന്നത്‌.

വിവിധ വകുപ്പുകള്‍ക്ക്‌ പുറമേ വനം, എക്‌സൈസ്‌, പോലീസ്‌, പൊതുമരമാത്ത്‌ തുടങ്ങിയവയുടെ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും ക്യാമ്പിലൂടെ ഒരുക്കിയിരുന്നു.അടിമാലിയില്‍ നടന്ന നിയമ സഹായക്യാമ്പിന്റെ ഉദ്‌ഘാടനത്തില്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി വി ജി അനില്‍ കുമാര്‍, ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ജോസ്‌ എന്‍ സിറില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.