തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് യഥാസമയം ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവം അന്വേഷിക്കുവാൻ വിദഗ്ധ സമിതി. ഡെപ്യൂട്ടി സൂപ്രണ്ട് ചെയർമാനായ സമിതിയിൽ അനസ്തേഷ്യ, മെഡിസിൻ, സർജറി വിഭാഗം മേധാവികളേയും ഉൾപ്പെടുത്തി ആരോഗ്യവകുപ്പാണ് സമിതിയെ നിയോഗിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളജിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.
സംഭവത്തിൽ വ്യാഴാഴ്ച മുരുകന്‍റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് ചോദിച്ചിരുന്നു. ആശുപത്രികളിൽ മുരുകന് ചികിത്സ ലഭിക്കാതെ പോയത് ക്രൂരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനിർമാണമോ നിയമ ഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേ സമയം ചികിത്സ നിഷേധിച്ചതിനെതുടർന്ന് അപകടത്തിൽപ്പെട്ടയാൾ മരിച്ച സംഭവത്തിൽ ആശുപത്രികൾക്കെതിരെ നടപടിയുണ്ടാകും. തിരുനെൽവേലി സ്വദേശി മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ട് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അഞ്ച് ആശുപത്രികൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ, മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ച് പോലീസ് ജീവനക്കാരെ ചോദ്യം ചെയ്തു.
കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രികളുടെ വീഴ്ചകൾ അന്വേഷണത്തിന്‍റെ തുടക്കത്തിൽതന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഈ ആശുപത്രികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ അറസ്റ്റും ഉണ്ടായേക്കുമെന്നാണ് വിവരം. പത്തുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്.
