പട്ടിക ജാതി-പട്ടിക വ‍ർഗ വകുപ്പ്, വനിത ശിശുക്ഷേമ വകുപ്പ് എന്നിവയ്ക്കു കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പിൽ ചില അപാകതയുണ്ടെന്നും ഭവന നിർമ്മാണ - പരിസ്ഥി വകുപ്പുകള്‍ക്ക് അനുവദിച്ചുള്ള തുക ഈ സാമ്പത്തിക വർ‍ഷം ചെലവഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ തുക ലൈഫ് മിഷനിലേക്കും, ക്ലീൻ കേരള കമ്പനിയിലേക്കും നൽകണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

തിരുവനന്തപുരം: പദ്ധതി നിർവ്വഹണത്തിൽ ചില വകുപ്പുകള്‍ക്ക് മെല്ലെപോക്കെന്ന് സെക്രട്ടറിതല യോഗത്തിൽ ചീഫ് സെക്രട്ടറിയുടെ വിമർശനം. സെക്രട്ടേറിയറ്റിലെ കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്‍റുമാരുടെ ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്മെന്‍റ് വേണ്ടെന്നും ചീഫ് സെക്രട്ടറിയുടെ യോഗം ശുപാർശ ചെയ്തു.

പരിസ്ഥിതി, തീരദേശ- ഉള്‍നാടൻ ജലഗതാഗതം, ഭവന നിർമ്മാണം എന്നീ വകുപ്പുകളിൽ പദ്ധതി നിർവ്വഹണം പത്തു ശതമാനത്തിൽ താഴെയാണ്. അതിനാൽ ഈ വകുപ്പുകളിലെ സെക്രട്ടറിമാർ നേരിട്ട് തുക ചെലവഴിക്കുന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി ടോം ജോസ് നിർദ്ദേശം നൽകി.

ഭവന നിർമ്മാണ - പരിസ്ഥി വകുപ്പുകള്‍ക്ക് അനുവദിച്ചുള്ള തുക ഈ സാമ്പത്തിക വർ‍ഷം ചെലവഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ തുക ലൈഫ് മിഷനിലേക്കും, ക്ലീൻ കേരള കമ്പനിയിലേക്കും നൽകണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. പട്ടിക ജാതി-പട്ടിക വ‍ർഗ വകുപ്പ്, വനിത ശിശുക്ഷേമ വകുപ്പ് എന്നിവയ്ക്കു കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പിൽ ചില അപാകതയുണ്ടെന്നും കഴിഞ്ഞ മാസം 25ന് ചേർന്ന യോഗം വിലയിരുത്തി.

ഒഴിവുവരുന്ന കോണ്‍ഫിഡൻഷ്യൽ അസിസ്റ്റ് തസ്തികയിലേക്ക് സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റുമാരെ നിയമിക്കാനും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള യോഗം ശുപാർശ ചെയ്തു. സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ വലിയ എതിർപ്പുണ്ടാകാൻ ഇടയുള്ള നിർദ്ദേശമാണ് ഇത്.

കോണ്‍ഫിഡ്യൽ തസ്തികയിലേക്ക് പ്രത്യേക റിക്രൂട്ട്മെന്‍റാണ് പിഎസ്എസി നടത്തിവരുന്നത്. ഷോർട്ട് ഹാന്‍റ് ഉള്‍പ്പെടെ പ്രത്യേക യോഗ്യതകളുള്ളവരെയാണ് ഈ തസ്തികയിലേക്കുള്ള പരീക്ഷക്ക് പിഎസ്എസി ക്ഷണിക്കുന്നത്. ഇ-ഓഫീസ് സംവിധാനം പുരോഗമിച്ച സാഹചര്യത്തിൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റുമാർ ഇനി കോണ്‍ഫിഡ്യൽ അസിസ്റ്റന്‍റുമാരാകട്ടെയെന്നാണ് സെക്രട്ടറിതല യോഗ തീരുമാനം. 

വിഷയത്തിൽ തുടർനടപടികള്‍ക്ക് പൊതുഭരണ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. സെക്രട്ടറിയേറ്റ് അസിസ്റ്റുമാരുടെ യോഗ്യതയും ശമ്പള വ്യവസ്ഥതയും കോണ്‍ഫ്യഡൽ അസിസ്റ്റുമാരിൽ നിന്ന് വ്യത്യസ്തമായതിനാൽ ഈ ശുപാർശ അംഗീകരിക്കാനാവില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. സെക്രട്ടേറിയേറ്റിൽ മാത്രം 202 കോണ്‍ഫിഡഷ്യൽ അസ്റ്റിൻറുമാരുടെ തസ്തികളാണുള്ളത്.