തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അനുബന്ധ വികസനവും തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും അടക്കം രണ്ടാം വര്‍ഷത്തിൽ പന്ത്രണ്ട് വൻകിട വികസന പദ്ധതികൾക്ക് പ്രവര്ഡത്തന രൂപരേഖയുമായി സര്‍ക്കാര്‍. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം തിരുവനന്തപുരത്ത് തുടങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കാൻ അഞ്ച് മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നിലെത്തുന്നത്
മന്ത്രിമാരേയും വകുപ്പുകളേയും വിലയിരുത്തുന്ന രണ്ട് ദിവസത്തെ യോഗത്തിന് മുന്നോടിയായി ആദ്യം എത്തിയത് ചീഫ് സെക്രട്ടറി . രണ്ടാം വര്‍ഷം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 12 വൻകിട വികസന പദ്ധതികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അനുബന്ധ സൗകര്യം , ബസ് റാപ്പിഡ് ട്രാൻസിസ്റ്റ് കൊറിഡോർ , തിരുവനന്തപുരം കോഴിക്കോട് ലൈറ്റ്മെട്രോ, കൊച്ചി കൊയമ്പത്തൂര്‍ വാണിജ്യ ഇടനാഴി , ടെക്നോ പാര്‍ക്കിലേക്കും ടെക്നോ സിറ്റിയിലേക്കുമുള്ള ദേശീയ പാത കണക്ടിവിറ്റി തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.
ഒപ്പം ഓരോ വകുപ്പുകളുടേയും മൂന്ന് പ്രധാന പദ്ധതികളും വിശദമായി വിലയിരുത്തും, പുതിയ നിര്‍ദ്ദേശങ്ങളും വകുപ്പുകൾ മുന്നോട്ട് വക്കണം. സ്വന്തം വകുപ്പിന്റെ പ്രവര്‍ത്തനം തന്നെയാണ് മുഖ്യമന്ത്രി ആദ്യം പരിഗണിച്ചത്. മന്ത്രിമാരായ ഏകെ ബാലൻ , മാത്യു ടി തോമസ് , സി രവീന്ദ്രനാഥ് , കടന്നപ്പള്ളി രാമചന്ദ്രൻ , തോമസ് ചാണ്ടി എന്നിവരാണ് ആദ്യ ദിവസം കൂട്ടിക്കാഴ്ചക്കെത്തുന്നത്.
ബാക്കിയുള്ളവരെ നാളെ കാണും. പദ്ധതി പ്രവര്‍ത്തനങ്ങളിൽ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്കുള്ള മികച്ച നിലയാണ് സംസ്ഥാനത്തുള്ളത് . എന്നാൽ സര്‍ക്കാര്‍ പ്രതീക്ഷിച്ച വേഗം പദ്ധതി നിര്‍വ്വഹണത്തിലില്ലെന്ന വിലയിരുത്തലുമുണ്ട്. ഓരോ വകുപ്പിന്‍റെയും പദ്ധതി പ്രവര്‍ത്തനങ്ങൾ നിരന്തരം അവലോകനം ചെയ്യാൻ പ്രത്യേക സോഫ്ട്വെയര്‍ സംവിധാനം ആവിഷ്കരിക്കാനും തീരുമാനമായിട്ടുണ്ട്
