സമൂഹമനസാക്ഷിയെ ഞെട്ടിച്ച ജിഷയുടെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതിയിലേക്ക് അന്വേഷണം എത്തിയെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.ജിഷയുടെ ബന്ധു, നിര്‍മ്മാണ ത്തൊഴിലാളി, കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അയല്‍വാസി യായ യുവാവ് എന്നിവര്‍ക്കെതിരെ ലഭിച്ച സാഹചര്യ തെളിവുകളിവുകളുടെയും

ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വൈകാതെ യഥാര്‍ത്ഥ പ്രതിയെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ലഭിക്കുമെന്ന് റൂറല്‍ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. ഇന്നലെ വൈകീട്ടാണ് നിര്‍മ്മാണത്തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ദേഹത്ത് നഖം കൊണ്ട് മാന്തിയ നിലയിലുള്ള പരിക്കുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല ജിഷയുടെ വീടിന് സമീപത്ത് നിന്ന് നിര്‍മ്മാണ തൊവിലാളികള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രണ്ട് ചെരിപ്പുകള്‍ കിട്ടിയിരുന്നു. 

ഈ ചെരിപ്പുകള്‍ ഇയാളുടേതാണെന്നാണ് പൊലീസിന്റെ സംശയം. ഇയാളെ ഇന്നലെ രാത്രി പൊലീസ് ജിഷയുടെ അമ്മയുടെ അടുത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അയല്‍വാസിയായ യുവാവ് കൊല നടന്നെന്ന് കരുതുന്ന സമയത്ത് പരിസരത്ത് ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളുമായി ഇയാളുടെ വിരലടയാളം താരതമ്യം ചെയ്‌തെങ്കിലും രണ്ടും ഒന്നല്ല എന്നാണ് വ്യക്തമായത്. എന്നാല്‍ ഈ പരിശോധനാഫലം തള്ളിക്കളയുന്നില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ വിലയിരുത്തേണ്ടത് കോടതിയാണെന്നും എഡിജിപി കെ പദ്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജിഷയുടെ ബന്ധു ദിവസങ്ങളായി പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ 8വര്‍ഷമായി കുടുംബവുമായി ബന്ധമില്ലാത്ത ഇയാളെ സംഭവ ദിവസം ജിഷയുടെ വീടിന്റെ പരിസരത്ത് കണ്ടതായി മൊഴി കിട്ടിയിരുന്നു. ഇയാളെ കുറിച്ച് ജിഷ അമ്മയോട് പരാതി പറയുകയും ചെയ്തിട്ടുണ്ട്. 

ജിഷ പഠിക്കുന്ന ലോ കോളേജില്‍ കാണാനായി ഇയാള്‍ എത്തിയിരുന്നു. ഇന്ന് ആലുവയില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്ന് പുരോഗതി വിലയിരുന്നത്തി. ഇതിനിടെ ജിഷയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കഴുത്ത് ഞെരിച്ചതാണ് ജിഷയുടെ മരണകാരണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ജിഷയുടെ പുറത്ത് കടിയേറ്റ പാടുകളുണ്ട്. ശരീരത്തിലെ പ്രധാന അവയവങ്ങള്‍ക്ക് മാരകമായ മുറിവേറ്റിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു