പ്രളയനിരീക്ഷണ സംവിധാനം സൗജന്യമായി നല്‍കാം എന്ന കേന്ദ്ര ജലകമ്മീഷൻ നിർദ്ദേശം കേരളം അവഗണിച്ചു. ജലകമ്മീഷന്‍റെ നിർദ്ദേശത്തിന് കേരളം മറുപടി പോലും നല്‍കിയില്ല. ഡാം പുനർശാക്തീകരണ പദ്ധതിയിൽ പകുതി പണം ഇനിയും കേരളം ചെലവഴിച്ചിട്ടില്ലെന്നും കണക്കുകൾ വിശദമാക്കുന്നു.
ദില്ലി: പ്രളയനിരീക്ഷണ സംവിധാനം സൗജന്യമായി നല്‍കാം എന്ന കേന്ദ്ര ജലകമ്മീഷൻ നിർദ്ദേശം കേരളം അവഗണിച്ചു. ജലകമ്മീഷന്‍റെ നിർദ്ദേശത്തിന് കേരളം മറുപടി പോലും നല്‍കിയില്ല. ഡാം പുനർശാക്തീകരണ പദ്ധതിയിൽ പകുതി പണം ഇനിയും കേരളം ചെലവഴിച്ചിട്ടില്ലെന്നും കണക്കുകൾ വിശദമാക്കുന്നു.
ഡാമുകളിൽ നിന്ന് ജലം പുറത്തേക്കൊഴുക്കുമ്പോൾ പ്രളയസാധ്യത പഠിക്കാൻ കേരളത്തിൽ സംവിധാനം ഉണ്ടോ? ഇല്ലെന്നാണ് കേന്ദ്ര ജലകമ്മീഷൻറെ മറുപടി. ഓരോ പഞ്ചവൽസര പദ്ധതിയുടെയും സമയത്ത് ജലകമ്മീഷൻ 2011 ഒക്ടോബർ പതിനൊന്നിന് കേരളത്തിന് എഴുതിയ കത്തില്‍ പ്രളയ മുന്നറിയിപ്പിനും നിരീക്ഷണത്തിനുമുള്ള സംവിധാനം സ്ഥാപിക്കേണ്ട പ്രധാന പട്ടണങ്ങളും മേഖലകളും അറിയിക്കാനാണ് നിർദ്ദേശമുണ്ട്. എല്ലാ നദീതടങ്ങളിലും ഇത് സ്ഥാപിക്കാൻ തയ്യാറാണെന്നും കേന്ദ്ര ജലകമ്മീഷൻ വ്യക്തമാക്കി. എന്നാല്‍ കേരളം പ്രതികരിച്ചതു പോലുമില്ല. രാജ്യത്തെ 46 പ്രളയനിരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നും കേരളത്തിൽ ഇല്ലെന്നതും വസ്തുതയാണ്.
ഡാമുകളുടെ പുനർശാക്തീകരണ പദ്ധതിയായ ഡ്രിപ്പിനായി ജലവിഭവ വകുപ്പിന് ഈ വർഷം ജൂലൈ വരെ അനുവദിച്ചത് 300 കോടിയാണ്. ഇതില്‍ ചെലവഴിച്ചത് 159 കോടിയാണ്. കെഎസ്ഇബിക്ക് നല്‍കിയ 123 കോടിയിൽ 73 ആണ് ചെലവഴിച്ചത്. പ്രളയത്തിനു ശേഷമുള്ള സാഹചര്യത്തിൽ പുതിയ പദ്ധതികൾക്ക് ജലകമ്മീഷൻ തയ്യാറാണെന്ന് വിശദമാക്കിയിട്ടുണ്ട്. സൗജന്യമായി നല്‍കാമെന്ന് പറഞ്ഞ സംവിധാനങ്ങൾ പോലും വേണ്ടെന്ന് വച്ച കേരളം നിലപാടു മാറ്റുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രജലകമ്മീഷനുള്ളത്.
