കോഴിക്കോട്: 52 കോടി മുടക്കിയ കോഴിക്കോട് തിരുവങ്ങൂരിലെ കാലിത്തീറ്റ നിര്‍മ്മാണ കേന്ദ്രം ഉദ്ഘാടനം കഴി‍ഞ്ഞ് ദിവസങ്ങള്‍ക്കകം അടച്ച് പൂട്ടി. കെട്ടിട നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്ലാന്‍ നിഷേധിച്ചതും പഴയ കൃഷി മന്ത്രി സ്വന്തക്കാരെ തിരുകി കേറ്റിയെന്ന ആരോപണവമാണ് കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റിന് വിനയായത്.

52 കോടി രൂപ മുടക്കി പത്തര ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഫാക്ടറി മാസങ്ങള്‍ക്ക് ശേഷവും ഉല്‍പാദനം തുടങ്ങാതെ പൂട്ടിയിട്ടിരിക്കുന്നു. വിദേശ നിര്‍മ്മിത മെഷീനുകളടക്കം സ്ഥാപിച്ച അത്യാധുനിക കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റ് കാട് പിടിക്കാന്‍ തുടങ്ങി. പഞ്ചായത്ത് കെട്ടിടത്തിന്റെ അന്തിമ പ്ലാനിന് അനുമതി നല്‍കാത്തതിനാല്‍ വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല.

ചീഫ് ടൗണ്‍ പ്ലാനറിന്റെയും, ചീഫ് എഞ്ചിനീയറുടെയും അനുമതിയുണ്ടെങ്കില്‍ കെട്ടിടത്തിന് എന്‍ഒസി നല്‍കാന്‍ തയ്യാറാണെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഇതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തെഴുതിട്ടുണ്ടെന്ന് കേരള ഫീഡ്സ് എം ഡി പ്രതികരിച്ചു. അനില്‍ സേവ്യര്‍, കേരള ഫീഡ്സ്
സാങ്കേതി പ്രശനങ്ങള്‍ക്കൊപ്പം നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും കൂനുമ്മേല്‍ കുരുവായി.

ചേമഞ്ചേരി പഞ്ചായത്തിലുള്ളവര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ഉറപ്പ് ലംഘിച്ച് മുന്‍ കൃഷി മന്ത്രി കെ പി മോഹനന്‍ സ്വന്തക്കാരെ തിരുകി കയറ്റി എന്നാണ് ആരോപണം. ചുവപ്പുനാടയുടെ കുരുക്കഴിച്ച് കമ്പനി ഉടന്‍ പ്രവര്‍ത്തനമാരംഭിച്ചില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്‌ടമാണ് ഖജനാവിനുണ്ടാവുക.