പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് നാളെ അഞ്ച് ഹെലികോപ്റ്റർ കൂടി എത്തിക്കും. കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനം. നാവിക വിമാനത്താവളത്തിൽ നിന്ന് വിമാനസർവ്വീസ് തിങ്കളാഴ്ച മുതൽ തുടരും. സാധാരണ വിമാനസർവ്വീസ് ഇവിടെ നടത്തും.
ദില്ലി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് നാളെ അഞ്ച് ഹെലികോപ്റ്റർ കൂടി എത്തിക്കും. കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനം. നാവിക വിമാനത്താവളത്തിൽ നിന്ന് വിമാനസർവ്വീസ് തിങ്കളാഴ്ച മുതൽ തുടരും. സാധാരണ വിമാനസർവ്വീസ് ഇവിടെ നടത്തും.
കേരളത്തിൽ ഇപ്പോൾ 67 ഹെലികോപ്റ്ററെന്ന് കേന്ദ്രം അറിയിച്ചു. 24 വിമാനങ്ങളും കേരളത്തിൽ എത്തിക്കും. രക്ഷാപ്രവര്‍ത്തനം നടത്തുന്ന മോട്ടോർ ഘടിപ്പിച്ച ബോട്ടുകളുടെ എണ്ണം 500 ആയി. അർദ്ധസൈനിക വിഭാഗങ്ങൾ കൂടുതൽ ബോട്ടുകൾ കേരളത്തിലേക്ക് അയച്ചു എന്നാണ് കേന്ദ്രം അറിയിച്ചത്. ദുരിതാശ്വാസ സാമഗ്രികളുമായി നാല് വിമാനങ്ങൾ കൂടി നാളെ എത്തും. സ്ഥിതി വിലിയിരുത്താൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ വീണ്ടും യോഗം ചേർന്നു. പൂർണ്ണനിയന്ത്രണം സൈന്യം ഏറ്റെടുക്കാൻ നിയമതടസ്സമുണ്ടെന്ന് ഉന്നതഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
സൈന്യത്തെ പൂർണ്ണമായും രക്ഷാദൗത്യം എല്പിക്കണം എന്ന ആവശ്യത്തോട് കേന്ദ്രം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ നിയമതടസമുണ്ടെന്ന സൂചനയാണ് ഉന്നത വൃത്തങ്ങൾ നല്കുന്നത്. ഇത്തരം ഘട്ടങ്ങളിലും നിയന്ത്രണം പൊതു ഭരണകൂടത്തിന് തന്നെയാവും എന്നാണ് നിയമം. എന്നാൽ സൈന്യത്തിന് ആര് നിർദ്ദേശം നല്കും ഏകോപനം ആർക്ക് എന്ന കാര്യത്തിൽ ആശയക്കുഴപ്പം കേരളത്തിൽ ആദ്യം പ്രകടമായെന്നാണ് വിലയിരുത്തൽ. കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്ഥിതി വിലയിരുത്തി. പ്രതിരോധ സേനാ തലവൻമാരും ദുരന്തനിവാരണ സേനയുടെ ഡിജിയും പങ്കെടുത്തും. ബോട്ടുകൾ വടക്കുകിഴക്കൻ മേഖലയിൽ നിന്നുൾപ്പടെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ദുരിതാശ്വാസസാമഗ്രികൾ കൊണ്ടുപോകാൻ നാലു സംസ്ഥാനങ്ങളിൽ നിന്ന് വിമാനം ഏർപ്പെടുത്തി. പ്രധാനമന്ത്രി വൈകിട്ട് കാബിനറ്റ് സെക്രട്ടറിയുമായി സംസാരിച്ചു.
