Asianet News MalayalamAsianet News Malayalam

ഇടുക്കി ജലനിരപ്പില്‍ കുറവ്; മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു

കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളും നാളെ മഴ വിമുക്തമാകില്ല. എന്നാല്‍ ഇവിടങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയില്ല. അല്‍പം കൂടി ഗൗരവം കുറഞ്ഞ മഴയായിരിക്കും തൃശൂര്‍, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ലഭിക്കുക. കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ സംസ്ഥാനത്ത് 29 പേരാണ് മരിച്ചത്

kerala flood roundup 11 8 2018
Author
Idukki, First Published Aug 11, 2018, 6:19 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ മാസം 13 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം.

കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളും നാളെ മഴ വിമുക്തമാകില്ല. എന്നാല്‍ ഇവിടങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയില്ല. അല്‍പം കൂടി ഗൗരവം കുറഞ്ഞ മഴയായിരിക്കും തൃശൂര്‍, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ലഭിക്കുക. കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ സംസ്ഥാനത്ത് 29 പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇപ്പോഴും ജാഗ്രത തുടരണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും മുന്നറിയിപ്പ്. 

ശനിയാഴ്ചത്തെ മഴക്കെടുതി; പ്രധാന വിവരങ്ങള്‍

  • ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്  നേരിയ തോതിൽ കുറയുന്നു. 2401.10 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സെക്കന്റിൽ 750 ഘനമീറ്റർ വെളളമാണ് ഇപ്പോൾ പുറത്തുവിടുന്നത്.  ജലനിരിപ്പ് 2400 അടിയാകുന്നത് വരെ ഷട്ടറുകൾ താഴ്ത്തേണ്ടെന്നാണ് നിർദ്ദേശം. 
  • പ്രളയ ബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി ഇന്ന് ഹെലികോപ്ടറിൽ യാത്ര പുറപ്പെട്ടു.മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷനേതാവും റവന്യൂമന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉണ്ട്. രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന സംഘം എട്ടരയോടെ കട്ടപ്പനയിലെത്തും. ഇടുക്കിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വയനാട്ടിലേക്ക് പോകും. 
  • സുൽത്താൻ ബത്തേരിയിലിറങ്ങുന്ന മുഖ്യമന്ത്രി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും.പിന്നീട് കോഴിക്കോടും മലപ്പുറം ജില്ലകളിലെ സ്ഥിതി ഹെലികോപ്റ്ററിൽ നിന്നായിരിക്കും വിലയിരുത്തുക.ഉച്ചയോടെ എറണാകുളത്തെത്തുന്ന മുഖ്യമന്ത്രി ആലുവ സന്ദർശിക്കും. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും
  • ഇടുക്കി അണക്കെട്ട് തുറന്നതോടെ പെരുമ്പാവൂരിലും കാലടിയിലും പെരിയാർ തീരത്തുളളവരെ പൂർണ്ണമായും  ഒഴിപ്പിച്ചു. സൈന്യവും  ദുരന്ത നിവാരണസേനയും  സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.  ഇന്ന് കർക്കിടക വാവുബലിയാണ്.  കനത്ത മഴയിൽ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായതിനാൽ  ബലിദർപ്പണ ചടങ്ങുകൾ  മണപ്പുറത്തേക്കുള്ള റോഡിലാണ് നടത്തുന്നത്.  പുലർച്ചെ മൂന്നരയോടെ ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി. എന്നാല്‍ ആളുകള്‍ നന്നെ കുറവാണ്.
  • പെരിയാറിന്‍റെ ജലനിരപ്പ് ഉയർന്നെങ്കിലും കൊച്ചി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് സിയാൽ. വിമാനത്താവളത്തിന്റെ പരിസരത്ത്  വെളളക്കെട്ട് നിയന്ത്രണ വിധേയമാണ്. സർവ്വീസുകൾക്ക് മാറ്റമില്ല. ഒരു  വിമാനം പോലും വഴിതിരിച്ചുവിടാൻ ആലോചിച്ചിട്ടില്ലെന്നും സിയാൽ അധികൃതർ വ്യക്തമാക്കി.
  • കബനി നദി കരകവിഞ്ഞൊഴുകിയതോടെ മൈസൂരു വയനാട് ദേശീയപാതയിൽ വെളളം കയറി ഗതാഗതം പൂർണമായും സ്തംഭിച്ചു. വയനാട്ടിൽ വെളളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ ബീച്ചനഹളളി ഡാമിലെ ഷട്ടറുകൾ  കൂടുതൽ  ഉയർത്തുമെന്നാണ് മുന്നറിയിപ്പ്.
Follow Us:
Download App:
  • android
  • ios