സംസ്ഥാനത്തെയാകെ ഉലച്ച പ്രളയത്തെ അതിജീവിക്കാന്‍ കേരളമൊന്നാകെ കൈകോര്‍ക്കുമ്പോള്‍ അച്ഛന്‍ തനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം സംഭാവന ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്വാഹ. എന്‍റെ അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു എന്നായിരുന്നു സ്വാഹ വിഎസിന്‍റെ വാക്കുകള്‍.

പയ്യനൂര്‍: സംസ്ഥാനത്തെയാകെ ഉലച്ച പ്രളയത്തെ അതിജീവിക്കാന്‍ കേരളമൊന്നാകെ കൈകോര്‍ക്കുമ്പോള്‍ അച്ഛന്‍ തനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം സംഭാവന ചെയ്ത് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വാഹ. "എന്‍റെ അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു" എന്നായിരുന്നു സ്വാഹ വിഎസിന്‍റെ വാക്കുകള്‍. ഷേണായ് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ് സ്വാഹ. അനിയന്‍ ബ്രഹ്മ ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്‍റെയും വിധുബാലയുടെയും മകള്‍ സ്വാഃഹയും അനിയന്‍ ബ്രഹ്മയുമാണ് തങ്ങള്‍ക്കായി അച്ഛന്‍ സ്വരുക്കൂട്ടിയ ഒരേക്കര്‍ സ്ഥലം സര്‍ക്കാറിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. കുട്ടികള്‍ അങ്ങനെയൊരാഗ്രഹം പറഞ്ഞപ്പോള്‍ താന്‍ സമ്മതിക്കുകയായിരുന്നെന്ന് സ്വാഹയുടെ അച്ഛന്‍ ശങ്കരന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ മാത്തിലിനടുത്ത് പാരമ്പര്യമായി കിട്ടിയ ഒരേക്കര്‍ സ്ഥലം ദുരിതബാധിതര്‍ക്കായി വിട്ടുകൊടുക്കും. മാര്‍ക്കറ്റില്‍ ഇപ്പോള്‍ 50 ലക്ഷം രൂപയോളം കിട്ടുന്ന ഭൂമിയാണത്. അത് പത്ത് പേര്‍ക്ക് സഹായകമാകുമെങ്കില്‍, മക്കള്‍ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കട്ടെയെന്ന് ശങ്കരന്‍ പറഞ്ഞു. 

ഇത്രയും പേര്‍ കഷ്ടപ്പെടുമ്പോള്‍ സഹായിക്കാന്‍ പറ്റിയാല്‍ നല്ലതല്ലേയെന്നായിരുന്നു സ്വാഃഹയുടെ വാക്കുകള്‍. ഒമ്പതാം ക്ലാസുവരെ അച്ഛന്‍ ശങ്കരനാണ് സ്വാഹയേയും അനിയന്‍ ബ്രഹ്മയേയും പഠിപ്പിച്ചത്. പതിനട്ട് വയസ്സ് തികഞ്ഞപ്പോള്‍ മകളുടെ ആഗ്രഹപ്രകാരം ഷേണായ് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസില്‍ ചേര്‍ക്കുകയായിരുന്നു. മറ്റ് വിദ്യാര്‍ത്ഥികളോടെപ്പം പഠിച്ച സ്വാഹ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയെന്ന് ഷേണായ് സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ ബിജു കെ.കെ. പറഞ്ഞു. അച്ഛന്‍ ശങ്കരന്‍ പഴയ മലയാളം, ഹിന്ദി, സംസ്കൃതം വിദ്വാനാണ്.

സ്വാഹ എഴുതിയ കുറിപ്പ് ഇങ്ങനെ:

"അണ്ണാന്‍ കുഞ്ഞും തന്നാലായത്" എന്നല്ലേ? നാടിന്‍റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഞാനും എന്‍റെ അനുജന്‍ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ച് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. 

കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ നാളേക്കുവേണ്ടി കരുതിവച്ചിരിക്കുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്‍റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്?