കൃത്യമായ ശുചിത്വം പാലിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനുള്ള സാധ്യതകളുണ്ട്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് അവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ആവശ്യമായവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ട സംസ്ഥാനത്തെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം വലിയ പ്രളയമുണ്ടാകുമ്പോള്‍ ശുചിത്വപ്രശ്നം ഗൗരവമായി കടന്നുവരും. കൃത്യമായ ശുചിത്വം പാലിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനുള്ള സാധ്യതകളുണ്ട്. ഇത് മുന്‍കൂട്ടികണ്ട് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.

പ്രളയം ബാധിച്ച എല്ലാ പഞ്ചായത്തുകളിലും ആറ് വീതം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ആരോഗ്യവകുപ്പ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. വെള്ളം ശുദ്ധീകരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സഹായിക്കും. മാലിന്യവിമുക്ത പ്രോട്ടോകോള്‍ ഉണ്ടാക്കും. വീട് വൃത്തിയാക്കുന്ന പരിപാടി ആസൂത്രിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. 

ചെളികളും മറ്റും വൃത്തിയാക്കുന്നതിന് ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. മഴക്കാലത്ത് പ്രായമുള്ളവര്‍ക്ക് സ്വാഭാവികമായും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ അത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ജനങ്ങളെ രോഗത്തിന്‍റെ പിടിയില്‍ പെടാതിരിക്കാനും പ്രത്യേകശ്രദ്ധ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാനതലത്തില്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും അവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. 

ആവശ്യമായവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണ്. ഇതിന് പുറമെ സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തും. ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മരുന്ന് കമ്പനികളുടെ സഹകരണവുമുണ്ട്. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും പഞ്ചായത്തുകളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.