ആസ്തമ രോഗിയായ ഫുല്‍മാനിയയ്ക്ക് അസുഖം കൂടി. പിറ്റേന്ന് വഞ്ചിയുമായെത്തി ഉടമയും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന്  അവരെ പറപ്പൂക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

തൃശൂര്‍: പ്രളയ ജലം ഇരച്ചെത്തിയപ്പോള്‍ കേരളത്തിലുള്ളവര്‍ ഒറ്റക്കെട്ടായി ഒരു മനസ്സായി നേരിട്ടതിന് മറ്റൊരു തെളിവുകൂടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ബഹഭൂത് റാമിന്‍റെ ഭാര്യ ഫുല്‍മാനിയ ഭായ്ക്ക് അന്ത്യ വിശ്രമമൊരുക്കിയത് പറപ്പൂക്കരയിലെ സെന്‍റ് ജോണ്‍സ് സെമിത്തേരിയിലാണ്.

താമസിച്ചിരുന്ന സ്ഥലത്തെ വെള്ളം പൂര്‍ണ്ണമായും വിഴുങ്ങിയപ്പോള്‍ നെടുമ്പാളിലെ ഹോളോബ്രിക്സ് നിര്‍മ്മാണ യൂണിറ്റിലെ തൊഴിലാളിയായ ബഹഭൂതിനെയും കുടുംബത്തെയും മറ്റ് തൊഴിലാളികളെയും ഉടമയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ആസ്തമ രോഗിയായ ഫുല്‍മാനിയയ്ക്ക് അസുഖം കൂടി. പിറ്റേന്ന് വഞ്ചിയുമായെത്തി ഉടമയും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് അവരെ പറപ്പൂക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സംസ്കരിക്കാനുള്ള സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയലായിരുന്നു. മുഴുവന്‍ പ്രദേശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതിനാല്‍ മറ്റെവിടേക്കെങ്കിലും കൊണ്ടുപോകുകയും സാധ്യമായിരുന്നില്ല. ഇതോടെ സെന്‍റ് ജോണ്‍സ് പളളി അധികാരികളുമായി നാട്ടുകാര്‍ സംസാരിച്ചു. തുടര്‍ന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനുമായി സംസാരിച്ചതിന് ശേഷം ഫാദര്‍ ഡോ ജോജി കല്ലിങ്ങല്‍ പള്ളിയില്‍ അടക്കം ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. ചത്തീസ്ഖഡ് സ്വദേശികളാണ് ബഹഭൂത് റാമും കുടുംബവും.