മഴയെ അവഗണിച്ചും  രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. താലൂക്കിലെ വിവിധ പ്രദേങ്ങളില്‍ നിന്ന് ആയിരത്തോളം പേരെ ആലപ്പുഴയിലെത്തിച്ചു.  കുട്ടനാട്ടിലെ  പല ഭാഗങ്ങളിലും ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. 

ആലപ്പുഴ: കുട്ടനാട് മുട്ടാറിനടുത്ത് തളര്‍വാതം വന്ന് കിടപ്പിലായ രോഗികളുള്‍പ്പെടെ 30 ഓളെ പേര്‍ കുടുങ്ങിക്കിടക്കുന്നു. ഫോണിലെ ചാര്‍ജ്ജ് തീര്‍ന്നാല്‍ പുറംലോകവുമായി ബന്ധപ്പെടാനാകില്ലെന്നാണ് ഇവര്‍ അറിയിക്കുന്നത് (ഫോണ്‍: 994761 2909). ആലപ്പുഴയില്‍ മഴ തുടരുകയാണ്. ശക്തമായ മഴയില്‍ കുട്ടനാട് മുങ്ങുന്നു. മഴയെ അവഗണിച്ചും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. താലൂക്കിലെ വിവിധ പ്രദേങ്ങളില്‍ നിന്ന് ആയിരത്തോളം പേരെ ആലപ്പുഴയിലെത്തിച്ചു. കുട്ടനാട്ടിലെ പല ഭാഗങ്ങളിലും ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. 

വേമ്പനാട് കായലില്‍ ജലനിരപ്പ് ഉയരുന്നത് കുട്ടനാടിനെ വീണ്ടും പ്രതിസന്ധിയിലാക്കും. ജില്ലയിലെത്തിയ ദുരന്ത നിവാരണ സേനയുടെ അഞ്ചുസംഘങ്ങളില്‍ രണ്ടു സംഘങ്ങളെ ചെങ്ങന്നൂരിലും ഓരോ സംഘത്തെ വീതം രാമങ്കരി, മുട്ടാര്‍, പുളിങ്കുന്ന് ഭാഗങ്ങളിലേക്കുമാണ് നിയോഗിച്ചിട്ടുള്ളത്. ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ പുളിങ്കുന്നില്‍ നിന്ന് നാനൂറോളം പേരെ ജങ്കാറില്‍ കയറ്റി സുരക്ഷിത മേഖലയിലേക്ക് അയച്ചു. മങ്കൊമ്പ് , വെളിയനാട്, പുളിങ്കുന്ന്, കാവാലം, രാമങ്കരി, എടത്വ എന്നിവിടങ്ങളിലേക്ക് ഹൗസ് ബോട്ടുകള്‍, ശിക്കാര, സ്പീഡ് ബോട്ട് എന്നിവ അയച്ചിട്ടുണ്ട്. 

ബോട്ടുകള്‍ നിശ്ചിത സ്ഥലങ്ങളില്‍ എത്തി ആളുകളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇന്ന് രാവിലെ 6.30 ഓടെ തന്നെ കുട്ടനാട്ടിലെയും ചെങ്ങന്നൂരിലെയും വീടുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ ആരംഭിച്ചു. കൈനകരി, നെടുമുടി, ചമ്പക്കുളം, പുളിങ്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് 1000 പേരെ ആലപ്പുഴയിലെത്തിച്ചു. ഇനിയും 200 ഓളം കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റാനുണ്ട്. ഇന്നലെയും ഇന്നുമായി നെടുമുടിയില്‍ 3 ഇടത്ത് മട വീണു. 

നെടുമുടി കൊട്ടാരം സ്‌കൂളിലെ ക്യാമ്പില്‍ വെള്ളം കയറി. തണ്ണീര്‍മുക്കം ബണ്ടിന്റെ 90 ഷട്ടറുകള്‍ നിലവിലെ 5 മീറ്ററില്‍ നിന്ന് 40 സെമി ഉയര്‍ത്തി. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ പൂര്‍ണമായും ഉയര്‍ത്തിയതിനാല്‍ ദേശീയ പാതയില്‍ ഗതാഗതം ചെറിയ രീതിയില്‍ സ്തംഭിച്ചു. കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍ 500 ഓളം കുടുംബങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. ജലനിരപ്പുയരുന്നതിനാല്‍ കുട്ടനാട്ടില്‍ മടവീഴ്ചയും വ്യാപകമായിട്ടുണ്ട്. വൈകുന്നേരത്തോടെ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാന്‍ കഴിയുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.