ആരോഗ്യവകുപ്പിലെ ആെകയുള്ള 5215 തസ്തികകളിലെ ഒഴിവുകളുടെ എണ്ണം 176. ഈ മാസം അവസാനത്തോടെ 51 പേര്‍ വിരമിക്കും. അതുകൂടി കൂട്ടിയാലും ഒഴിവുകളുടെ എണ്ണം 226. 2013ലെ പി എസ് സി പട്ടികയില്‍ 1300 ഉം 2015ലെ പട്ടികയില്‍ 6000 ഡോക്ടര്‍മാരും നിയമനം കാത്തിരിക്കുമ്പോഴാണ് 226 പേരുടെ ഒഴിവുനികത്താന്‍ സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം കൂട്ടാനൊരുങ്ങുന്നത്. 

നിയമന നിരോധനമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ കണ്ടെത്തിയ വഴി അതിലും വിചിത്രം. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിരമിക്കാന്‍ പോകുന്ന ഡോക്ടര്‍മാരുടെ സേവനവും വേണമത്രെ. ഇതിന് പിന്തുണയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയിലെ ഒരു വിഭാഗവും ഉണ്ട്.

നിലവില്‍ പെന്‍ഷന്‍ പ്രായം 60 ആയ മെഡിക്കല്‍ കോളജുകളിലും വിരമിക്കാന്‍ മടിക്കുന്നവരുണ്ട് . ഇവിടേയും സര്‍ക്കാരും സര്‍വീസിലുള്ള ഒരു വിഭാഗവും പറയുന്ന ന്യായം വിരമിക്കല്‍ പ്രായം ഉയര്‍ത്തിയില്ലെങ്കില്‍ വിദഗ്ധ ചികില്‍സ കിട്ടാതെ വരുമെന്നാണ്. 2000ത്തിലധികം തസ്തികകളില്‍ 425 ഒഴിവുകളുണ്ടെങ്കിലും ഇവിടേയും നിയമനത്തിനായി ആയിരത്തിലധികം പേരുടെ പിഎസ് സി പട്ടികയുണ്ട്. നിയമനം നടത്താന്‍ പക്ഷേ ആര്‍ക്കും താല്‍പര്യമില്ലെന്ന് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.