നിയമസഭയില്‍ ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയ കയ്യാങ്കളി കേസ് സര്‍ക്കാര്‍ പിൻവലിച്ചു

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിച്ച് സർക്കാർ ഉത്തരവിട്ടു. കെ.എം.മാണിയുടെ ബജറ്റ് അവതരണത്തിനെതിരായ സമരത്തിൽ പൊതു മുതൽ നശിപ്പിച്ചതിന് ആറ് ഇടതു നേതാക്കള്‍ക്കെതിരെ എടുത്ത കേസാണ് പിന്‍വലിച്ചത്. മാണിയും സിപിഎമ്മും തമ്മില്‍ അടുക്കുന്നതിനിടെയാണ് വിവാദമായ കേസ് സർക്കാർ ഒഴിവാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരള നിയമസഭക്ക് നാണക്കേടുണ്ടാക്കിയ സംഭവം. മാണിയെ തടയാനുള്ള എൽഡിഎഫ് എംഎൽമാരുടെ ശ്രമത്തിനിടെ ഉണ്ടായത് നിയമസഭ മുമ്പ് കാണാത്ത രംഗങ്ങള്‍. സ്പീക്കറുടെ കേസരയും മൈക്കും കമ്പ്യൂട്ടറും തകർത്തിന് ആറു ഇടത് എംഎൽഎമാർക്കെതിരെ കേസെടുത്തു. രണ്ടു ലക്ഷം രൂപയുടെ പൊതു മുതൽ നശിപ്പിച്ചുവെന്നായിരുന്നു കുറ്റപത്രം. വി ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി.ജലീൽ, കെ അജിത്, കുഞ്ഞഹബമ്മദ് മാസ്റ്റർ സികെ സദാശിവന്‍ എന്നിവര്‍ പ്രതികളായിരുന്നു.

സർക്കാർ മാറിയതോടെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച് ശിവൻകുട്ടി പിണറായിക്ക് കത്ത് നൽകി. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാന്‍ ഉത്തരവിറക്കിയരിക്കുന്നത്. ആഭ്യന്തരവകുപ്പ് നിയമവകുപ്പിനോട് നിലപാട് തേടിയിരുന്നു. നിയമവകുപ്പ് എതിർപ്പുയർത്താതിരുന്നതോടെ കാര്യങ്ങൾ എളുപ്പമായി. കേസ് പിൻവലിക്കാനുള്ള നീക്കം ഏഷ്യാനെറ്റ് ന്യൂസ് അടുത്തിടെ പുറത്തുവിട്ടിരുന്നു. നിയമപരമായ നേരിടുമെന്നായിരുന്നു അന്ന് പ്രതിപക്ഷത്തിന്‍റെ പ്രതികരണം.