ഹനാന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. കേരളം മുഴുവൻ ഹനാനെ പിന്തുണക്കണമെന്നും പൊലീസിനോട് അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊച്ചി: കൊച്ചിയിലെ ഹനാനെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുക്കും.അപകീർത്തി പോസ്റ്റുകളിട്ടവരുടെ വിശദാംശങ്ങൾ സൈബർ പൊലീസ് വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.സൈബർ ആക്രമണം നേരിടുന്ന ഹനാന് പിന്തുണ അറിയിച്ച മുഖ്യമന്ത്രി ആവശ്യമായ സംരക്ഷണം നൽകാൻ എറണാകുളം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.
കൊച്ചിയിൽ മീൻവില്‍പ്പന നടത്തിയിരുന്ന തൃശൂർ സ്വദേശിയായ ഹനാനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം കോളേജ് വിദ്യാർത്ഥിയായ ഹനാൻ മീൻ വില്‍പനക്കിറങ്ങിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിനെ തുടർന്നാണ് ഹനാന്റെ ജീവിത പശ്ചാത്തലത്തെ ബന്ധിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടന്നത്. ഹനാന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. കേരളം മുഴുവൻ ഹനാനെ പിന്തുണക്കണമെന്നും പൊലീസിനോട് അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഹനാനിൽ നിന്ന് ഉച്ചയോടെയാണ് പാലാരിവട്ടം പൊലീസ് മൊഴിയെടുത്തത്. അപകീർത്തി പോസ്റ്റിട്ടവർക്കെതിരെയും,ഈ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കാനാണ് നീക്കം.സൈബർ സെല്ലിന്‍റെ സഹായത്തോടെ പോസ്റ്റിട്ടവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷമാകും തുടർനടപടികൾ. വയനാട് സ്വദേശി നൂറുദ്ദീൻ ഷെയ്ഖ് ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ ഹനാനെതിരായ സൈബർ ആക്രമണത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഡിജിപിയോടും ജില്ലാ കളക്ടറോടും എസ് പിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോർട് നല്കാനാണ് നിർദ്ദേശം.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ് ഹനാൻ.കൊച്ചി നഗരസഭ അനുവദിച്ച കിയോസ്കമായി തമ്മനത്ത് തന്നെ മീൻവില്‍പന തുടരാനാണ് ആഗ്രഹമെന്ന് ഹനാൻ അറിയിച്ചു.
