തിരുവനന്തപുരം: അവശ്യസാധന വിലനിയന്ത്രണം അടക്കം സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ വിപണിയിലെ വിലക്കയറ്റവും ക്ഷാമവും നേരിടാന്‍ സര്‍ക്കാര്‍ സംസ്ഥാനത്താകെ 5000 വിപണന കേന്ദ്രങ്ങള്‍ തുടങ്ങും. സപ്ലൈ‌കോയുടെ ഓണം - ബക്രീദ് വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സപ്ലൈകോയ്‌ക്ക് 1470 ഓണം ബക്രീദ് വിപണന കേന്ദ്രങ്ങളും കണ്‍സ്യൂമര്‍ഫെഡിന് 3000 ഔട്ട്‌ലറ്റുകളും ഉണ്ടാകും. ജയ അരിക്ക് പൊതു വിപണിയില്‍ 39 രൂപ, ഓണവിപണിയില്‍ 25 രൂപ, കുറുവയ്ക്ക് പുറത്ത് 35, സപ്ലെയ്‌കോയില്‍ 25, ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 170 രൂപ വിലയുള്ളപ്പോള്‍ സബ്‌സിഡി കഴിഞ്ഞ് ഓണംവിപണിയില്‍ വില 90 രൂപ മാത്രമാണ്. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടനിലക്കാരെ പരമാവധി ഒഴിവാക്കാനായതാണ് നേട്ടം.

ജിഎസ്‌ടിയുടെ മറവില്‍ വിലക്കയറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന ഇടപെടലുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഇതുവരെ ഒഴിവായത് 52000 കാര്‍ഡ് ഉടമകളാണ്. അര്‍ഹതയുള്ളവരെ റേഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.