പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റെ വിധി.

കൊച്ചി: ബലാത്സംഗ കേസുകള്‍ കൈകാര്യം ചെയ്യുന്ന അതേ ഗൗരവത്തോടെ വ്യാജ ബലാത്സംഗ പരാതികളും കൈകാര്യം ചെയ്യണമെന്ന് ഹൈക്കോടതി. പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാനാവില്ല. വ്യാജ ബലാത്സംഗ പരാതി നല്‍കിയ സ്‌ത്രീക്കെതിരെ നിയമ നടപടിയെടുക്കാമെന്നും സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.

പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റെ വിധി. ലൈംഗിക കുറ്റകൃത്യം സമൂഹത്തിനെതിരായ കുറ്റമായി കൂടിയാണ് പരിഗണിക്കുന്നത്. അതേ ഗൗരവത്തോടെ വ്യാജ ലൈംഗിക പീഡന പരാതികളെയും കാണണം. പരാതിക്കാരിയും പ്രതിയും തമ്മിലുള്ള ലൈംഗികബന്ധം പരസ്‌പര സമ്മതത്തോടെയാണ്. ഇത് ബലാത്സംഗമായി കണക്കാനാവില്ല. 

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരനെതിരെ തിരുവനന്തപുരം ശ്രീകാര്യം പൊലീസ് ചുമത്തിയ കുറ്റം. എന്നാല്‍ മുന്‍ വിവാഹ ബന്ധം നിലനില്‍ക്കുന്നുവെന്ന കാര്യം മറച്ചുവച്ച് പരാതിക്കാരി ഹര്‍ജിക്കാരനുമൊത്ത് താമസിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. പരാതിയിലെ ആക്ഷേപങ്ങള്‍ ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും ഉത്തരവിട്ടു.