തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മാർച്ച് മാസം മുതൽ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാലും പ്രതിസന്ധി മറികടക്കാനാകില്ല.

കൊടും ചൂടും വരൾച്ചയും. അനിവാര്യമായ വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. 68 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം. അതിവേഗം വറ്റുന്ന ജലസംഭരണികളിൽ നിന്ന് ഉത്പാദിപ്പിക്കുന്നത് ഏഴ് മുതൽ 10 ദശലക്ഷം യൂണിറ്റ് മാത്രം. ബാക്കി പുറത്തുനിന്ന് വാങ്ങുന്നു. 

പരീക്ഷക്കാലമായ മാർച്ച് മുതൽ കൊടും വേനൽക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ ഉപഭോഗം 80 ദശലക്ഷം യൂണിറ്റിന് മുകളിൽ പോകും. പവർ ഗ്രിഡിൽ നിന്ന് കൊണ്ടുവരാവുന്ന പരമാവധി വൈദ്യുതി, 60 ദശലക്ഷം യൂണിറ്റാണെന്നിരിക്കേ, വൈദ്യുതി നിയന്ത്രണം അനിവാര്യം.

സ്വകാര്യ നിലയങ്ങളുമായി ഉണ്ടാക്കിയ ദീർഘകാല കരാറുകളിലാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. ഉത്പാദനം പുനരാരംഭിച്ചാൽ, കായംകുളത്ത് നിന്ന് 7 ദശലക്ഷം യൂണിറ്റ് വൈദ്യുതികൂടി ലഭിച്ചേക്കും. പക്ഷെ ഇരട്ടിവില കൊടുത്ത് വാങ്ങുന്ന താപ വൈദ്യുതി ബോർഡിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കും.

ലോഡ് ഷെഡ്ഡിംഗും പവർ കട്ടും ഉടനെയില്ലെന്ന് ആവർത്തിക്കുകയാണ് സർക്കാർ. പക്ഷേ പരമാവധി വൈദ്യുതി വാങ്ങിയാലും ഉത്പാദിപ്പിച്ചാലും ആവശ്യത്തിന് തികയില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.