തിരുവനന്തപുരം: യൂണിഫോമില്‍ ഘടിപ്പിക്കാവുന്ന കാമറ സംവിധാനവുമായി പുതിയ പരീക്ഷണവുമായി കേരള പോലീസ്. ക്രമസമാധാനപാലനത്തിലും പട്രോളിങ് വേളയിലും നിരീക്ഷണവും അനുബന്ധപ്രവര്‍ത്തനങ്ങളും ശക്തമാക്കാന്‍ യൂണിഫോമില്‍ ഘടിപ്പിക്കുന്ന അത്യാധുനിക ക്യാമറകളുമായാണ് കേരള പോലീസ് രംഗത്തെത്തിയിരിക്കുന്നത്. പൈലറ്റ് അടിസ്ഥാനത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും നടപ്പിലാക്കുന്ന പദ്ധതിക്ക് പോലീസ് ആസ്ഥാനത്ത് തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറകള്‍ കൈമാറി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

ക്രമസമാധാനപാലനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും ആധുനികമായ ക്യാമറകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഈ വര്‍ഷം തന്നെ കേരളമാകെ പദ്ധതി നടപ്പാക്കുമെന്ന് ഉദ്ഘാടനവേളയില്‍ സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. എറണാകുളത്തും തിരുവനന്തപുരത്തുമായി 50 ക്യാമറകളാണ് ആദ്യഘട്ടത്തില്‍ വാങ്ങിയിട്ടുള്ളത്. ബ്രോഡ്കാസ്റ്റിങ് സംവിധാനമുള്ള ക്യാമറകളാണ് പുതിയ പദ്ധതിക്കായി കേരള പോലീസ് ഉപയോഗിക്കുന്നത്. 

പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് എന്ന മിനിരത്‌ന കമ്പനിയാണ് ഈ ക്യാമറകള്‍ നിര്‍മ്മിച്ച് നല്‍കിയത്. ലൈവ് സ്ട്രീമിങ്ങാണ് ഇതിന്റെ ഒരു സവിഷേത. 4 ജി സിം ഉപയോഗിച്ച് ക്യാമറ ദൃശൃങ്ങളും ശബ്ദവും ജി.എസ്.എം. സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലേക്കോ ആവശ്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയയ്ക്കാം. ക്രമസമാധാനപാലനവേളയില്‍ ജില്ലാ പോലീസ് മേധാവി, റേഞ്ച് ഐജി, എഡിജിപി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ഈ ദൃശ്യങ്ങള്‍ കാണാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. 'പുഷ് ടു ടാക് ' സംവിധാനം വഴി സീനിയര്‍ ഓഫീസര്‍ക്ക് ക്യാമറ ഘടിപ്പിച്ച പോലീസ് ഓഫീസറോടും തിരിച്ചും സംസാരിക്കാനാവും. ക്യാമറ സംവിധാനം ചേര്‍ന്ന ഒരു ഗ്രൂപ്പിനുള്ളില്‍ അംഗങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനും കഴിയും. 

64 ജിബി മെമ്മറിയുള്ള ക്യാമറകളില്‍ ഓഡിയോ വീഡിയോ റെക്കോഡിങ് സൗകര്യമുള്‍പ്പെടെ മറ്റു സാധാരണ ക്യാമറകളിലുള്ള സംവിധാനങ്ങളുമുണ്ട്. ഓരോ ദിവസത്തെയും റെക്കോഡിങ് അതതു ദിവസം കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുന്നതിനും പിന്നീടുള്ള വിശകലനത്തിന് ഉപയോഗിക്കുന്നതിനും കഴിയും. പോലീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും പുതിയ സംവിധാനം വഴിയൊരുക്കും. എഡിജിപി ആനന്ദകൃഷ്ണന്‍, ഐജിമാരായ മനോജ് എബ്രഹാം, ദിനേന്ദ്ര കശ്യപ്, സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, എഐജിമാരായ വി. ഗോപാല്‍കൃഷ്ണന്‍, ഹരിശങ്കര്‍, കണ്‍ട്രോള്‍ റൂം എസി വി. സുരേഷ് കുമാര്‍ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.