തിരുവനന്തപുരം: പിണറായി സർക്കാർ പത്ത് മാസം പിന്നിടുമ്പോഴാണ് രണ്ടാമത്തെ മന്ത്രി കൂടി പുറത്ത് പോകുന്നത്. ഭരണത്തിന് വേഗം പോരെന്ന വിമർശനം ശക്തമാകുമ്പോൾ ലൈംഗീകാരോപണത്തിലുള്ള മന്ത്രിയുടെ രാജി സർക്കാറിനെയും ഇടത് മുന്നണിയെയും കടുത്ത പ്രതിസന്ധിയിലാക്കി. ശശീന്ദ്രന് പകരം മന്ത്രി ഉടൻ വേണ്ടെന്നാണ് സിപിഎം നിലപാട്.

ബന്ധുനിയമനത്തിൽ ഇപി ജയരാജൻ. ലൈംഗിക വിവാദത്തിൽ എ.കെ.ശശീന്ദ്രൻ. എല്ലാം ശരിയാക്കാനെത്തിയ പിണറായി ടീമിൽ നിന്നും ചുരുങ്ങിയ കാലത്തിനുള്ളിൽ തെറിച്ചത് രണ്ട് മന്ത്രിമാർ. ഒരു വശത്ത് ഒന്നും ശരിയാകുന്നില്ലെന്ന് സിപിഎമ്മിൽ നിന്നും മുന്നണിയിൽ നിന്നും ഉയരുന്ന വിമർശനങ്ങൾ. മറുവശത്ത് വീണ്ടും കത്തുന്ന മൂന്നാറും എസ്എസ്എൽസി പരീക്ഷയിലെ പാളിച്ചയുമടക്കമുള്ള വിവാദങ്ങൾ. 

മുഖം മിനുക്കി രക്ഷപ്പെടാൻ സർക്കാർ പഴുതുകൾ തേടുമ്പോൾ മുതിർന്ന ഇടത് നേതാവുകൂടിയായ മന്ത്രിയുടെ രാജി കനത്ത തിരിച്ചടിയായി. പ്രത്യേകിച്ചും മലപ്പുറം ഉപതെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിൽ

എന്നാൽ ഓഡിയോ ടേപ്പ് പുറത്തുവന്നതിനെ തൊട്ടുപിന്നാലെ അതിവേഗമെടുത്ത രാജിയാണ് ഇടതുമുന്നണിയുടെ പ്രതിരോധം. അധികാരത്തിൽ കടിച്ചുതൂങ്ങുന്നതല്ല ഇടത് ധാർമ്മികതയെന്നാണ് പ്രതിപക്ഷത്തിനുള്ള മറുപടി. ലൈംഗിക ടേപ്പ് വിവാദത്തിൽ ഗൂഡാലോചനയുണ്ടോ എന്ന് വരെ അന്വേഷിക്കണമെന്നാണ് സിപിഎം നിലപാട്. തോമസ് ചാണ്ടിയാട് പിണറായിക്ക് താല്പര്യമില്ലാത്തതും അന്വേഷണം നടക്കേണ്ടതിനാലും തൽക്കാലും പകരം മന്ത്രി പെട്ടെന്നുണ്ടാകില്ല.