2018 കേരള ട്രാവൽ മാർട്ടിന് സമാപനം കുറിച്ചപ്പോൾ വിദേശത്തേയും സ്വദേശത്തേയും ടൂറിസം മേഖലയിൽ നിന്നുമുണ്ടായത് ഇതുവരെ കാണാത്ത മികച്ച പ്രതികരണം
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിന് സ്ഥിരം വേദി അനിവാര്യമെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ്. കേരള വിനോദ സഞ്ചാരമേഖലയ്ക്ക് 34,000 കോടി രൂപയുടെ വരുമാനം ലഭ്യമാക്കുന്നതിനും 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മേള പ്രചോദനമാകും എന്നാണ് കണക്കാക്കുന്നത്. ഓരോ വർഷവും കെടിഎമ്മിന് എത്തുന്നവരുടെ എണ്ണം കൂടിവരികയാണെന്നും അടുത്ത വട്ടമെങ്കിലും സ്ഥിരം വേദി ഉണ്ടാകണമെന്നും റാണി ജോർജ് പറഞ്ഞു.
2018 കേരള ട്രാവൽ മാർട്ടിന് സമാപനം കുറിച്ചപ്പോൾ വിദേശത്തേയും സ്വദേശത്തേയും ടൂറിസം മേഖലയിൽ നിന്നുമുണ്ടായത് ഇതുവരെ കാണാത്ത മികച്ച പ്രതികരണം. പ്രളയത്തെ കേരളം എങ്ങനെ അതിജീവിച്ചെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത മേളയായിരുന്നു ഇത്തവണത്തേത്. കെടിഎമ്മില്‍ പങ്കെടുക്കാൻ ലഭിക്കുന്ന അപേക്ഷകളില്‍ പലതും ഒഴിവാക്കേണ്ട അവസ്ഥയുണ്ടായെന്ന് ടൂറിസം സെക്രട്ടറി പറഞ്ഞു. സ്ഥല പരിമിതി തന്നെയായിരുന്നു പ്രധാന പ്രശ്നം. പരിഹാരം സ്ഥിരം വേദിയാണെന്നും അവര്‍ പറഞ്ഞു.
മുപ്പത്തയ്യായിരത്തിലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് കേരള ട്രാവല്‍ മാര്‍ട്ടിൽ നടന്നത്. വിദേശ സംരംഭകരുമായി പതിനയ്യായിരത്തോളം കൂടിക്കാഴ്ചകളും ആഭ്യന്തര സംരംഭകരുമായി 20,000 കൂടിക്കാഴ്ചകളും നടന്നു. പരിസര ശുചിത്വം ആയിരുന്നു 2018ലെ കെടിഎമ്മിന്റെ നയം. ഈ വർഷം അവസാനത്തോടെ കേരളത്തിന്റെ വിനോദസഞ്ചാരമേഖല പൂർണസജ്ജമാകുമെന്ന് ടൂറിസം ഡയറക്ടർ പി.ബാലകിരണും സമാപനസമ്മേളനത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. കെടിഡിസി എംഡി ആർ.രാഹുൽ, കെടിഎം പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജോസ് പ്രദീപ് തുടങ്ങിയവരും സമാപനച്ചടങ്ങിൽ പങ്കെടുത്തു. മികച്ച സേവനം നടത്തിയ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളും വേദിയിൽ സമ്മാനിച്ചു. ഇനി 2020 ൽ പതിനൊന്നാമത് കേരള ട്രാവൽ മാർട്ടിനായുള്ള കാത്തിരിപ്പ്.
