കൊച്ചി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആശയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തില്‍ പ്രചരിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലുള്ള മലയാളിയെന്ന് എന്‍ഐഎ. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണ് സമൂഹമാധ്യമ ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്നതെന്നും ഇയാളെ കണ്ടെത്താന്‍ ഇന്‍റർപോളിന്‍റെ സഹായവും തേടിയിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു.
അതേ സമയം ഭീകര സംഘടന ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയെന്ന് കാണിച്ച് കാസർകോട് സ്വദേശി എൻഐഎയ്ക്ക് പരാതി നൽകി. മെസ്സേജ് ടു കേരളയെന്ന ഗ്രൂപ്പിൽ അനുമതിയില്ലാതെ അംഗമാക്കിയെന്ന് കാണിച്ചാണ് പരാതി. എൻഐഎ സംഘം അന്വേഷണം തുടങ്ങി
സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണങ്ങൾക്ക് എതിരായ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് എൻഐഎയ്ക്ക് പരാതി ലഭിച്ചിരിക്കുന്നത്. കാസർകോട് കൊലന്‍പടി സ്വദേശി ഹാരിസ് നൽകിയ പരാതിയിൽ മെസേജ് ടു കേരളയെന്ന് വാട്സ് ആപ്പ് ഗ്രൂപ്പിൽ അനുമതിയില്ലാതെ അംഗമാക്കിയെന്ന് പറയുന്നു. പൊലീസിന് പരാതി നൽകിയതിന് പിന്നാലെയാണ് ഹാരിസ് എൻഐഎയ്ക്കും പരാതിൽ സമർപ്പിച്ചത്
ഇരുനൂറോളം പേർ അംഗങ്ങളായ ഐഎസ് അനുകൂലികളുടെ വാട്സ് ആപ്പ് ഗ്രൂപ്പാണ് മെസേജ് ടു കേരള. ഐഎസ് ഗ്രൂപ്പിലേക്ക് ജിഹാദ് സന്ദേശങ്ങളാണ് ലഭിക്കുന്നത്. എൻഐഎ നടത്തിയ അന്വേഷണത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
