കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് അന്തിമ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്
കോട്ടയം: കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കണ്ടെത്തലിനെ കുറിച്ച് മെഡിക്കൽ ബോർഡിന്റെ അഭിപ്രായം അന്വേഷണ സംഘം തേടും. കേസിൽ കൃത്യമായ വിവരം നൽകുന്നതിൽ സ്പെഷ്യൽ ബ്രാഞ്ചിനും വീഴ്ചപറ്റിയെന്ന് പ്രത്യേക അന്വേഷണസംഘം വിലയിരുത്തി. കുടുംബപ്രശ്നം മാത്രമാണെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടാണ് എസ്പി മുഖ്യമന്ത്രിക്ക് നൽകിയത്. ഇക്കാര്യമാണ് മുഖ്യമന്ത്രിയെ അറിയിച്ചതെന്നും മനപൂർവ്വം എസ്പി മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ലെന്നുമാണ് സംഘത്തിന്റെ കണ്ടെത്തൽ.
നീനുവിന്റെ അമ്മ രഹ്നയ്ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയേക്കും. അതേസമയം പ്രതി ഷാനുവിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ രണ്ട് പൊലീസുകാർക്ക് ജാമ്യം അനുവദിച്ചു. കൈക്കൂലി വാങ്ങിയതിന് മതിയായ തെളിവുകളോ , ഷാനുവിന്റെ മൊഴിയോ ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഞായറാഴ്ച രാവിലെ കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം കുടുംബപ്രശ്നം മാത്രമാണെന്നായിരുന്നു എസ് പി മുഹമ്മദ് റഫീക്ക് മുഖ്യമന്ത്രിയെ ധരിപ്പിച്ചത്, കേസിന്റെ ഗൗരവം മനസിലാക്കാത്തതിനായിരുന്നു എസ്പിക്ക് സ്ഥലം മാറ്റം നൽകിയത്. എന്നാൽ സ്പെഷ്യൽ ബ്രാഞ്ചിന്റെയും സ്റ്റേഷനിൽ നിന്നുള്ള വിവരത്തിന്റെയും അടിസ്ഥാനത്തിലാണിതെന്നാണ് പ്രത്യേകഅന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. തട്ടിക്കൊണ്ട് പോയവരിൽ ഒരാൾ രക്ഷപ്പെട്ടോടിയെന്നും മറ്റൊരാൾ ഇപ്പോൾ കോട്ടയത്തെത്തുമെന്നും സ്പെഷ്യൽ ബ്രാഞ്ച് അറിയിച്ചു. ഇക്കാര്യമാണ് മുഖ്യമന്ത്രിയെ അറിയിച്ചതെന്നും മനപൂർവ്വം എസ്പി മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ലെന്നുമാണ് സംഘത്തിന്രെ കണ്ടെത്തൽ. ഗാന്ധിനഗർ പൊലീസിന് മാത്രമല്ല മറ്റ് വിഭാഗങ്ങളും കേസിന്റെ ഗൗരവം മനസിലാക്കി പ്രവർത്തിച്ചില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്
കുറ്റകൃത്യത്തിൽ നേരിട്ടിടപെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ തെളിവെടുപ്പ് ഒരുമിച്ച് നടത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതിനാൽ ഇപ്പോൾ തെളിവെടുപ്പ് വേണ്ടെന്ന് തീരുമാനിച്ചു. ഷാനുവിന് അമ്മ രഹ്ന പൊലീസ് നീരീക്ഷണത്തിലാണ്. ഇവരാണ് കെവിൻ താമസിക്കുന്ന വീട് ഷാനുവിന് കാണിച്ച് കൊടുത്തത്. നീനുവിന്റെ മൊഴി പ്രത്യേകഅന്വേഷണസംഘം രേഖപ്പെടുത്തി
