സംഭവം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. 


മാന്നാനം: ഭാര്യസഹോദരന്‍ തട്ടിക്കൊണ്ടു പോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശി കെവിനെയാണ് കൊല്ലം പുനലൂര്‍ ചാലിയേക്കരയില്‍ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കെവിനെ മാന്നാനത്തെ വീട്ടില്‍ നിന്നും ഒരു സംഘം തട്ടിക്കൊണ്ടു പോയത്. 

ഇയാളുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റത്തിന്‍റെ പാടുകളുണ്ടെന്നും കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നുമാണ് വിവരം. മൃതദേഹം കെവിന്‍റേതാണെന്ന് സ്ഥിരീകരിച്ച പോലീസ് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

പത്താനപുരം സ്വദേശിയായ പെണ്‍കുട്ടിയെ നേരത്തെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഇതറിഞ്ഞാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ ആളുകളുമായി കെവിന്‍റെ വീട്ടിലെത്തിയത്. മൂന്ന് കാറുകളിലായാണ് ഇവര്‍ വന്നതെന്ന് കെവിന്‍റെ ബന്ധുകള്‍ പറയുന്നു. 

ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ കെവിന്‍റെ കുടുംബാംഗങ്ങള്‍ പരാതിയുമായി എത്തിയെങ്കിലും തണ്ണുത്ത സമീപനമാണ് പോലീസില്‍ നിന്നുമുണ്ടായതെന്ന് ബന്ധുകള്‍ ആരോപിക്കുന്നു. പിന്നീട് സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് വിഷയത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ ഇടപെടുന്നതും കെവിന് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കുന്നതും. 

കെവിനുമായി സംഘം തെന്മല ഭാഗത്ത് എത്തിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ പോലീസ് ആ ഭാഗത്ത് തിരച്ചില്‍ ശക്തമാക്കി. തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന ഒരാളെ പിടികൂടുകയും ചെയ്തു. എന്നാല്‍ കെവിന്‍ തങ്ങളില്‍ നിന്നും ഓടി രക്ഷപ്പെട്ടു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. 

ഇതേ തുടര്‍ന്ന് കെവിനെ കണ്ടെത്താനായി പോലീസ് പുനലൂര്‍ ഭാഗത്ത് ഇന്നലെ രാത്രി മുതല്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് പുലര്‍ച്ചയോടെ ചാലിയേക്കരയില്‍ നിന്നും കെവിന്‍റെ മൃതദേഹം നാട്ടുകാര്‍ കണ്ടെടുക്കുന്നത്. അതേസമയം കെവിനെ തട്ടിക്കൊണ്ടു പോയവര്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. 

ഇന്നലെ വൈകുന്നേരത്തോടെ കെവിന്‍റെ ഭാര്യായ പെണ്‍കുട്ടിയെ ഗാന്ധിനഗര്‍ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പോലീസ് മൊഴിയെടുത്തിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുകള്‍ പത്തനാപുരം സ്റ്റേഷനിലും പരാതി നല്‍കി. ഇതോടെ വൈകുന്നേരത്തോടെ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി.