കെവിന്‍റെ കണ്ണുകൾ ചൂഴ്ന്നെടുക്കാന്‍  ശ്രമിച്ചതായി  സൂചന.

കൊല്ലം:കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ പിടിയിലായവരില്‍ രണ്ട് പേർക്ക് ഡിവൈഎഫ്ഐ ബന്ധം. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനത്തിന്റെ ഉടമസ്ഥൻ ഇബ്രാഹിംകുട്ടിയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കൈയ്യിൽ നിന്ന് വാഹനം വാങ്ങിക്കൊണ്ടുപോയ നിയാസ് ഡിവൈഎഫ്ഐ തെൻമല യൂണിറ്റ് സെക്രട്ടറിയാണ്. ഇന്ന് രാവിലെ പിടിയിലായ ഇശാലും ഡിവൈഎഫ്ഐ പ്രവർത്തകനാണ്. 

 ഇടമൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവരാണ് സംഘത്തിലെ എല്ലാവരുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇനി പിടിയിലാകാൻ ഉള്ളവർ രണ്ട് സംഘങ്ങളായി രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇവരെ പിടികൂടാൻ തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. അതേസമയം ക്രൂരമർദ്ദനത്തിന് ശേഷമാണ് കെവിനെ കൊലപ്പെടുത്തിയതെന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കണ്ണുകളിൽ മാരക മുറിവേറ്റിട്ടുണ്ട്. കെവിന്‍റെ കണ്ണുകൾ ചൂഴ്ന്നെടുക്കാന്‍ ശ്രമിച്ചതായി സൂചന. കെവിന്‍റെ മരണം വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാര്യ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.