പൊലീസ് പേരൂര്‍ക്കടയിലെ ഷാനുവിന്‍റെ ഭാര്യവീട്ടിലെത്തി പരിശോധന നടത്തി.
കൊല്ലം:കെവിന് കൊലപാതകക്കേസില് മുഖ്യപ്രതിയും കെവിന്റെ ഭാര്യാസഹോദരനുമായ ഷാനു ചാക്കോ ഇന്നലെ തിരുവനന്തപുരത്ത് വന്നതായി പോലീസിന് വിവരം ലഭിച്ചു. ഇയാള്ക്ക് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. പുനലൂര് ഡിവൈഎസ്പിയാണ് ഇതു സംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി തിരുവനന്തപുരത്തേക്ക് വന്ന ഷാനു പേരൂര്ക്കടയിലെ ഭാര്യവീട്ടിലെത്തി തുടര്ന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളിപ്പോള് നാഗര്കോവില് ഭാഗത്തുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. നെടുമങ്ങാട്, പേരൂർക്കട പൊലീസ് വാഴവിളയിലെ ഷാനുവിന്റെ ഭാര്യവീട്ടിലെത്തി പരിശോധന നടത്തി.
അതിനിടെ കെവിന്റെ ഭാര്യ നീനുവിന്റെ മാതാപിതാക്കള് ഒളിവില് പോയതായി സംശയം. പോലീസ് നിരീക്ഷണത്തിലുണ്ടായിരുന്ന ഇരുവരും ഇന്നലെ കോട്ടയത്തുണ്ടായിരുന്നുവെങ്കിലും പിന്നീട് മുങ്ങുകയായിരുന്നു. ഇവരെ ഇന്ന് തന്നെ കണ്ടെത്തി മൊഴിയെടുക്കാനാണ് പോലീസിന്റെ ശ്രമം.
കെവിനെ തട്ടിക്കൊണ്ടുപോയി എന്ന വിവരം നീനയുടെ മാതാപിതാക്കള്ക്ക് വ്യക്തമായി അറിയാമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പരീക്ഷയ്ക്ക് പോയ നീനുവിനെ കൂട്ടിക്കൊണ്ടു വരാന് കാര് വേണമെന്ന് പറഞ്ഞ് നീനുവിന്റെ മാതാപിതാക്കളും മകനായ ഷാനുവും നിയാസിന്റെ വീട്ടിലെത്തിയിരുന്നു എന്ന് നിയാസിന്റെ ഉമ്മ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തുടര്ന്നാണ് നിയാസ് കാര് വാടകയ്ക്ക് എടുത്ത് ഇവരേയും കൂട്ടി കോട്ടയത്തേക്ക് പോകുകയായിരുന്നു. തന്റെ മകനെ നിര്ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയതാണെന്നാണ് നിയാസിന്റെ ഉമ്മ പറയുന്നത്.
