കെവിന്‍റെ മരണം: എല്ലാം പൊലീസിന് അറിയാമായിരുന്നെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

കൊല്ലം: നവവരനായ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ തട്ടിക്കൊണ്ടുപോയതു മുതലുള്ള വിവരങ്ങള്‍ പൊലീസിന് അറിയാമായിരുന്നു എന്ന് ഐജിയുടെ റിപ്പോര്‍ട്ട്. കാര്യങ്ങളറിഞ്ഞിട്ടും എഎസ്ഐ ബിജു മേലുദ്യോഗസ്ഥരെ ഇക്കാര്യങ്ങളൊന്നും അറിയിച്ചില്ല. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞപ്പോള്‍ എഎസ്ഐ ബിജു മുഖ്യ പ്രതി ഷിനു ചാക്കോയെ വിളിച്ച് കെവിനെ തിരിച്ച് വീട്ടിലെത്തിക്കണമെന്ന് നിര്‍ദേശിച്ചു. തട്ടിക്കൊണ്ടുപോയ സംഭവത്തെ ഗൗരവമായി കണ്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

തട്ടിക്കൊണ്ടുപോയ ഉടൻ സംഭവം പൊലീസ് അറിഞ്ഞു. തട്ടിക്കൊണ്ടുപോകൽ മനപ്പൂര്‍വം പൂഴ്ത്തിയത് എഎസ്ഐയാണെന്നാണ് ഐജി അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം അട്ടിമറിച്ചതും ഗാന്ധിനഗർ എഎസ്ഐ ബിജുവാണ്. ബിജു പ്രതികളുമായി രണ്ട് തവണ ഫോണിൽ സംസാരിച്ചിരുന്നു. ആറ് മണിക്ക് സംസാരിച്ചപ്പോൾ കെവിൻ രക്ഷപ്പെട്ടതായി ഷാനു പറഞ്ഞു. ഞായറാഴ്ച പുലർച്ചെ എഎസ്ഐ ബിജു മാന്നാനത്ത് എത്തിയിരുന്നു. 

ഞായാറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് എസ്ഐ ഷിബു വിവരം അറിയുന്നത്. അപ്പോഴും സംഭവത്തിന്‍റെ ഗൗരവം മനസിലാക്കാതെ കുടുംബപ്രശ്നമാക്കി മാറ്റി. കോട്ടയം ഡിവൈഎസ്പി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെ അറിഞ്ഞില്ലെന്ന് കാണിച്ച് അദ്ദേഹത്തിന് റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. 

അതേസമയം എസ്ഐ ഷിബുവിനൊപ്പം സസ്പെന്‍റ് ചെയ്യപ്പെട്ട എഎസ്ഐ സണ്ണിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സണ്ണി നടപടിക്രമങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോണ്‍ റെക്കോര്‍ഡിങ്സടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസിന് ഗുരുതര വീഴച പറ്റിയതായി ഐജി കണ്ടെത്തിയിരിക്കുന്നത്.