മംഗോളിയയിലെ എല്ലാ കെ എഫ് സി റെസ്‍റ്റോറന്‍റുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു. 

ഉലാന്‍ബാതര്‍: മംഗോളിയയിലെ എല്ലാ കെ എഫ് സി റെസ്‍റ്റോറന്‍റുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു. കെഎഫ്‍ സി ഔട്ട്‍ലറ്റില്‍ നിന്നും ഫാസ്റ്റ് ഫുഡ് കഴിച്ച 42 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നൂറോളം ആളുകള്‍ ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനും പിന്നാലെയാണ് ഇവിടെ കെ എഫ് സിക്ക് നിയന്ത്രണം.

മംഗോളിയയിലെ ഉലാന്‍ബാതറില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. റെസ്‍റ്റോറന്‍റിലെ വെള്ളം മലിനമായിരുന്നെന്നും ഇതാണ് ഭക്ഷ്യവിഷബാധക്ക് സമാനമായ രീതിയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആളുകള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കെ എഫ് സി വക്താവ് ക്ഷമ ചോദിക്കുകയും ചെയ്തു.

2013 ലാണ് കെ എഫ് സിയുടെ റെസ്‍റ്റോറന്‍റ് മംഗോളിയയില്‍ തുറക്കുന്നത്. നിലവില്‍ ഇവിടെ 11 റെസ്‍റ്റോറന്‍റുകളുണ്ട്. ഗവണ്‍മെന്‍റിന്‍റെ അന്വേഷണവുമായി കെ എഫ് സി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്. മംഗോളിയയിലെ എല്ലാ കെ എഫ് സി റെസ്‍റ്റോറന്‍റുകളിലും അന്വേഷണം നടത്തും.