മാണ്ഡ്യയിലെ ജനതാദൾ പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയവരെ വെടിവച്ച് കൊല്ലാൻ നിർദ്ദേശിച്ച കർണാടക മുഖ്യമന്ത്രി കുമാര സ്വാമിയുടെ വാക്കുകള്‍ വിവാദത്തിൽ. കൊല്ലാൻ ഫോണിലൂടെ നിർദ്ദേശിക്കുന്ന വീഡിയോ ചാനലുകൾ പുറത്തുവിട്ടു.

ബംഗളൂരു: മാണ്ഡ്യയിലെ ജനതാദള്‍ പ്രാദേശിക നേതാവ് എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെ വെടിവച്ച്‌ കൊല്ലാൻ നിർദ്ദേശിച്ച കർണാടക മുഖ്യമന്ത്രി കുമാര സ്വാമിയുടെ വാക്കുകള്‍ വിവാദത്തിൽ. കൊലപാതകം നടത്താന്‍ കുമാരസ്വാമി നിര്‍ദേശിക്കുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സ്വകാര്യചാനലാണ് പുറത്തുവിട്ടത്. എന്നാൽ വൈകാരികമായി നടത്തിയ പ്രതികരണം മാത്രായിരുന്നെന്നും ആരെയും കൊല്ലാൻ ഉത്തരവിട്ടിട്ടില്ലെന്നും കുമാരസ്വാമി വിശദീകരിച്ചു.

പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയവരെ ദയാദാക്ഷിണ്യം കൂടാതെ വെടിവച്ചുകൊല്ലാനാണ് കുമാരസ്വാമി വീഡിയോ ദൃശ്യങ്ങളില്‍ പറയുന്നത്. കൊലപാതക വിവരം ഇന്‍റലിജന്‍സ് വകുപ്പ്‌ അറിയിച്ചതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് കുമാരസ്വാമി നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 

സംഭവം വിവാദമായതോടെ വിശദീകരണവുമായി കുമാരസ്വാമി തന്നെ രംഗത്തെത്തി. പെട്ടന്നുണ്ടായ വികാരവിക്ഷോഭത്തില്‍ അങ്ങനെ സംസാരിച്ച് പോയതാണെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ ആര്‍ക്കെങ്കിലും നിര്‍ദേശം നല്‍കിയതല്ലെന്നുമാണ് കുമാരസ്വാമിയുടെ വിശദീകരണം. വിവരം അറിയിച്ച പാര്‍ട്ടിപ്രവര്‍ത്തകരോടാണ് കുമാരസ്വാമി ഫോണിലൂടെ സംസാരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.